പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ കോടതി നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാട്ടുകൽ എസ്എച്ച്ഒയ്‌ക്കാണ് മണ്ണാർക്കാട് കോടതി നിർദേശം നൽകിയത്.
പിണറായിയെ എന്തുകൊണ്ടാണ് ജയിലിൽ അടയ്‌ക്കാത്തതെന്ന രാഹുലിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അൻവറിന്റെ പ്രതികരണങ്ങൾ. രാഹുൽ പേരിനൊപ്പമുളള ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാൻ പറ്റാത്ത നാലാംകിട പൗരനായി മാറി. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ?. ആ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താൻ. യാതൊരു തർക്കവുമില്ല ഇങ്ങനെയായിരുന്നു അൻവറിന്റെ വാക്കുകൾ.
പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രചാരണ റാലിയിൽ ആയിരുന്നു വിവാദ പ്രസംഗം. ഇതിന് പിന്നാലെ കെസി വേണുഗോപാൽ അടക്കമുളള കോൺഗ്രസ് നേതാക്കൾ അൻവറിനെതിരെ രംഗത്തെത്തിയിരുന്നു. അൻവറിനെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും ഇത്ര മ്‌ളേച്ഛമായി സംസാരിക്കാൻ ഒരു എംഎൽഎയ്‌ക്ക് എങ്ങനെ കഴിയുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചിരുന്നു.