ദുബായ്: ഇറാൻ ഉയർത്തുന്ന സുരക്ഷാഭീഷണി നേരിടാൻ കൂടുതൽ ശക്തമായ അറബ് സഖ്യം അനിവാര്യമെന്ന് യുഎഇ സൗദിയും ഈജിപ്റ്റും നേതൃത്വം നൽകുന്ന സഖ്യത്തിലൂടെ ഇതിനെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
ഇറാനെതിരേ ശക്തമായ വിമർശനവുമായി യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് വീണ്ടും രംഗത്ത്. മിഡിൽ ഈസ്റ്റിൽ ഇറാൻ ഉയർത്തുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണെന്നും അതിനെ നേരിടാൻ അതിശക്തമായ അറബ് കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിരവധി ക്ഷുദ്ര ശക്തികളെയാണ് ഇറാൻ സഹായിക്കുകയും വളർത്തുകയും ചെയ്യുന്നത്. മേഖലയിൽ ഭീകരവാദത്തിലൂടെ അരക്ഷിതാവസ്ഥ പടർത്താനാണ് ശ്രമം നടക്കുന്നത്. മികച്ച അറബ് സഹകരണത്തിലൂടെ ഇതിനെ മറികടക്കാൻ കഴിയണം. ഈ സഖ്യത്തിന് നേതൃത്വം നൽകേണ്ടത് ഇറാനോ, തുർക്കിയോ അല്ല. സൗദിയും ഈജിപ്റ്റുമാണ്. മേഖലയിലെ ഭീഷണികൾ അതിജീവിക്കാൻ സൗദിയും ഈജിപ്റ്റും നേതൃത്വം നൽകുന്ന കൂട്ടുകെട്ടിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇക്കാര്യത്തിൽ ഗൾഫ് മേഖല ഒരു ധർമ്മ സങ്കടത്തിലാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ലെബനൻ, സിറിയി, ഗാസ, ഇറാഖ്, യെമൻ, ബഹ്റൈൻ, കുവൈറ്റ്, സൗദി എന്നിവിടങ്ങളിൽ ഭീകരവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നുംഅദ്ദേഹം ആരോപിച്ചു.
യെമനിലെ ഭരണകൂടത്തെ തകർക്കാൻവേണ്ടി അവിടുത്തെ ഹൂതി വിമതരെ പിന്താങ്ങുന്ന നിലപാട് ഇറാൻ സ്വീകരിച്ചതോടെ വിഷയത്തിൽ സൗദി സഖ്യത്തിന് ഇടപെടേണ്ടിവന്നു. ലോകം അംഗീകരിക്കുന്ന അബ്ദ റബ്ബോ മൻസൂർ ഭരണകൂടത്തെ പുനസ്ഥാപിക്കാനുള്ള ശ്രമമാണ് യെമനിൽ സൗദി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.