മനില: ചൂട് അസഹനീയമായതിനെ തുടർന്ന് സ്കൂളുകൾ പോലും തുറക്കാനാകാതെ ഫിലിപ്പീൻസ്. രാജ്യത്തെ ഉയർന്ന ചൂട് കണക്കിലെടുത്ത് വീടിന് പുറത്ത് ഇറങ്ങുന്നതിനും സമയകമ്രീകരണങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സാധാരണ ഫിലീപ്പിൻസിൽ ചൂട് കൂടുതലാണ്. എന്നാൽ, ഇത്തവണ ജനങ്ങൾക്ക് സഹിക്കാനാകാത്ത ചൂടായതിനാലാണ് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ബുധനാഴ്ച രാജ്യത്തെ 30 നഗരങ്ങളിലെ ചൂട് 42 ഡിഗ്രി സെൽഷ്യസിലും കൂടുതലായിരുന്നു. ഇത് അപകടനിലയിലെത്താനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വരും ദിവസങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 47,600-ലധികം സ്കൂളുകളുള്ള രാജ്യത്തെ 6,700 വിദ്യാലയങ്ങളിലും ബുധനാഴ്ച ക്ലാസുകൾ ഓൺലൈൻ ആയിരുന്നു.
രാജ്യത്തെ പകുതിയോളം പ്രവിശ്യകളും നിലവിൽ വരൾച്ചയിലാണ്. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 48 ഡിഗ്രിയാണ്. ഫിലിപ്പീൻസിലെ അപാരി എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തലസ്ഥാനമായ മലിനയിൽ താപനില ഉയർന്നതിനെ തുടർന്ന് 400 ഓളം സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരിക്കുകയാണ്. മലിനയിൽ ബുധനാഴ്ച 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.
ആഗോള താപനില കഴിഞ്ഞ വർഷം റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഏറ്റവും കൂടുതൽ ചൂട് വർദ്ധിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിലാണെന്നും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ലോകത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫിലിപ്പീൻസും ഉൾപ്പെടുന്നുണ്ട്.