ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴയിൽ 87-ലധികം പേർ മരിച്ചു. കനത്ത മഴയിൽപ്പെട്ട് 82-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് മൂവായിരത്തോളം വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും കനത്ത മഴയാണ് ലഭിക്കുന്നത്. 200 മില്ലിമീറ്റർ മഴ ലഭിച്ചുക്കൊണ്ടിരിക്കുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് വിവിധയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയിൽ അകപ്പെട്ട് 36 പേർ മരിക്കുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലും സമാന കാലാവസ്ഥയാണുള്ളത്.
ദുരിതബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴയും മണ്ണിടിച്ചിലും കാരണം അടച്ച റോഡുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.