ന്യൂഡൽഹി : പാകിസ്ഥാന് ധനസഹായം നിഷേധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധവുമായി ചൈന .ഇന്ത്യയാണ് അമേരിക്കയുടെ ഈ നീക്കത്തിനു പിന്നിലെന്നും ചൈന സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമം മുഖപ്രസംഗത്തിൽ ആരോപിച്ചു.
ഇന്ത്യയുടെ ഈ നടപടി സ്വന്തം താത്പര്യത്തിനനുസരിച്ചാണ് . ഇത് മേഖലയിലെ സംഘർഷങ്ങൾ കൂട്ടുകയേ ഉള്ളൂ . അയൽ രാജ്യങ്ങൾക്ക് നന്മയുണ്ടാകുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് ഇന്ത്യ എടുക്കേണ്ടത് . നിലവിലെ തീരുമാനം പുന: പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
കഴിഞ്ഞ പതിനഞ്ച് വർഷമായി പാകിസ്ഥാന് നൽകി വന്നിരുന്ന സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തലാക്കിയത്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതുവരെ 3300 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക പാകിസ്ഥാന് നൽകിയിട്ടുള്ളത്. ഭീകരസംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ഹെതർ ന്യൂവർട്ടും വ്യക്തമാക്കിയിരുന്നു.
ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യങ്ങളുടെ പട്ടികയായ സിപിസിയിൽ പാകിസ്ഥാനെ അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉൾപ്പെടുത്തിയിരുന്നു. പാകിസ്ഥാനിൽ ഗുരുതരമായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.
സാമ്പത്തിക സഹായം കൈപ്പറ്റി പാകിസ്ഥാൻ വഞ്ചിക്കുകയാണെന്ന് ന്യൂഇയർ ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരസംഘടനകളെ പ്രോൽസാഹിപ്പിക്കുന്ന പാകിസ്ഥാനെതിരെ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയപ്പും ട്രംപ് നൽകിയിരുന്നു.