പാലോട്: പാലോട് താന്നിമൂട്ടിൽ വനത്തിനകത്ത് ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണ് ഐഎംഎ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിൽ നിന്ന് ഐഎംഎയും സർക്കാരും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്നിമൂട്ടിലെ നിർദ്ദിഷ്ട സ്ഥലവും സമര പന്തലും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചതുപ്പ് നിലമാണ് നിർദ്ദിഷ്ട സ്ഥലം. വർഷം മുഴുവൻ ജലലഭ്യതയുള്ള ഈ സ്ഥലം ആനയുടെ പ്രജനന കേന്ദ്രവും അപൂർവ്വ സസ്യജാലങ്ങളാൽ സമ്പന്നവുമാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ശുദ്ധജല കണ്ടലിന്റെ തുടർച്ചയാണ് ഈ പ്രദേശം. സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, രാജവെമ്പാല, കാട്ടുപോത്ത് കരടി, മയിൽ തുടങ്ങിയ ജീവികൾ ഉള്ള ഇവിടം യുനെസ്കോ പൈതൃക പട്ടികയിൽ പെടുത്തിയ സ്ഥലമാണ്.
മാത്രവുമല്ല തിരുവനന്തപുരം ജില്ലയ്ക്ക് കുടിവെള്ളം കിട്ടുന്ന പ്രധാന ജലസ്രോതസ്സുമാണ് ഈ പ്രദേശം. ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ ഈ പ്രദേശത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ഇത്തരത്തില്‍ പ്രാധാന്യമുള്ള സ്ഥലം മാലിന്യ പ്ലാന്റിനായി കണ്ടെത്തിയത് ദുരൂഹമാണ്. പാരിസ്ഥിതിക ആഘാത പഠനം എന്ന പേരിൽ തട്ടിക്കൂട്ടിയ റിപ്പോർട്ട് ഉണ്ടാക്കി ജനങ്ങളെ ഐഎംഎ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, ജില്ലാ വൈസ് പ്രസിഡൻ മലയിൻകീഴ് രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ബി നായർ, മണ്ഡലം പ്രസിഡന്റ് വെള്ളയം ദേശം അനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇരവുപാലം ജംഗ്ഷനിലുള്ള സമരപ്പന്തലിലെത്തിയ കുമ്മനത്തിന് സമരസമിതി നേതാക്കൾ നിവേദനം നൽകി. സമരസമിതി നടത്തുന്ന പോരാട്ടത്തിന് ബിജെപിയുടെ പിന്തുണയുണ്ടെന്ന് കുമ്മനം ഉറപ്പ് നൽകി. വനത്തിനകത്തെ നിർദ്ദിഷ്ട പ്രദേശവും സ്ത്രീകളുടെ സമരപ്പന്തലും അദ്ദേഹം സന്ദർശിച്ചു. സമരസമിതി നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.