ഐ.എസ്.ആർ.ഒ മുൻ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ കെ.രാധാകൃഷ്ണൻ യു.എ.ഇ ബഹിരാകാശ ഏജൻസി ഉപദേശക സമിതിയിൽ അംഗമാകുന്നു. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ കെ.രാധാകൃഷ്ണൻ യു.എ.ഇ ബഹിരാകാശ എജൻസിയിൽ അംഗമാകും.
രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ യു.എ.ഇ ബഹിരാകാശ ഏജൻസി അംഗമാകുമെന്നാണ് വിവരമെന്നും സൂരി പറഞ്ഞു. യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ഇന്ത്യൻ കോൺസുൽ ജനറലും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ചന്ദ്രായാൻ പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളായ കെ.രാധാകൃഷ്ണൻ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 2014 ൽ ഐ.എസ്.ആർ.ഒയിൽ നിന്നും വിരമിച്ചു. അതേവർഷം, നേച്ചർ ജേണൽ പുറത്തിറക്കിയ ലോകത്തെ ഏറ്റവും മികച്ച പത്ത് ശാസ്ത്രജ്ഞരിൽ കെ.രാധാകൃഷ്ണനും ഉൾപ്പെട്ടിരുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയും യു.എ,ഇയും തമ്മിൽ കൂടുതൽ സഹകരണം വരും നാളുകളിൽ ഉണ്ടാകും. പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാറിൽ ഇന്ത്യ, യു.എ.ഇയുമായി ഒപ്പുവച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ പദ്ധതികൾ ഈ വർഷം പ്രഖ്യാപിക്കുമെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ വാർത്ത.
കൂടാതെ, യു.എ.ഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ടെലിഫോണിൽ ചർച്ച നടത്തിയതായി വാം റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.