ഭോപ്പാൽ : മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പരാമശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്. മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയുടെതാണ് ഉത്തരവ്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർ എസ് എസ് ആണെന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവന.
ഏപ്രിൽ 23 ന് നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം. മഹാരാഷട്രയിലെ താനെയിൽ 2014ൽ നടന്ന റാലിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. രാഹുലിന്റെ പരാമർശത്തിനെതിരെ ആർഎസ്എസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചത് . ആർ.എസ്.എസ് പ്രവർത്തകനായ രാജേഷ് കുന്തെയാണ് പരാതി നൽകിയത്. 2016 നവംബറിൽ രാഹുലിന് കോടതി ജാമ്യം നൽകിയിരുന്നു . കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് കേസ് നേരിടാൻ അദ്ദേഹം നിർബന്ധിതനായത് .
ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസാണെന്ന പരാമർശം നടത്തിയതിന്റെ പേരിൽ നേരത്തെയും കോടതിയിൽ കേസ് ഉണ്ടായിട്ടുണ്ട് . സ്റ്റേറ്റ്സ്മാൻ പത്രവും എ ജി നൂറാണിയും ഇത്തരം പരാമർശത്തിന് പരസ്യമായി മാപ്പ് പറയേണ്ടി വന്നിട്ടുണ്ട്.