ബെംഗളൂരു: കോൺഗ്രസ് പാർട്ടി കേവലം 30 സീറ്റുകളിലൊതുങ്ങുമെന്ന് തേജസ്വി സൂര്യ. ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥിയായ തേജസ്വി സൂര്യ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 30 സീറ്റുകളിൽ അധികം നേടില്ല. പുറത്തുവന്ന എക്‌സിറ്റ് പോൾ സർവ്വേകൾ എല്ലാം ഇതാണ് പറയുന്നതിനും തേജസ്വി പറഞ്ഞു.
“പുറത്തുവരുന്ന ഓരോസർവ്വേ ഫലങ്ങളും കോൺഗ്രസിന് നിരാശ നൽകുന്നതാണ്. ചരിത്രം നോക്കിയാലറിയാം, അവർ എത്രത്തോളം പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിക്കുന്നുവോ അത് പ്രധാനമന്ത്രിയെ കൂടുതൽ ശക്തമാക്കുകയും ബിജെപി ക്ക് കൂടുതൽ സ്വീകാര്യത നേടി തരുകയും ചെയ്തിട്ടുണ്ട്,” തേജസ്വി സൂര്യ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക വിശദീകരിക്കാൻ മല്ലികാർജ്ജുന ഖാർഗെ പ്രധാനമന്ത്രിയെ കാണുമെന്നു പറയുന്നു. ഇതിലൂടെ അവരുടെ പ്രകടന പത്രികയിൽ നല്ല ആശയങ്ങളുണ്ടെങ്കിൽ അത് നടപ്പിലാക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവിനെ കോൺഗ്രസ് തന്നെ അംഗീകരിച്ചിരിക്കുകയാണെന്നും തേജ്വസി പറഞ്ഞു.
ഇത്തവണ ബെംഗളൂരുവിൽ മുതിർന്ന ആളുകൾ കൂടുതലായി വോട്ട് ചെയ്യാൻ എത്തിയിട്ടുണ്ടെന്നും ഇത് യുവാക്കൾക്കും വോട്ടുചെയ്യാനുള്ള പ്രചോദനമാകുമെന്നും തേജസ്വി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സൗമ്യ റെഡിയാണ് ബെംഗളൂരു സൗത്തിൽ തേജസ്വിയുടെ എതിർ സ്ഥാനാർത്ഥി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിലെ 14 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.