റിയാദ്: അഴിമതി വിരുദ്ധ നീക്കത്തിലൂടെ സൗദി സർക്കാരിന് ലഭിച്ചത് 106ബില്യൻ ഡോളർ. അഴിമതിക്കും സാമ്പത്തിക ക്രമക്കേടിനും പിടിയിലായവരിൽ നിന്നും തരിച്ചുപിടിച്ചതാണ് ഇത്രയും തുക. പിടിയിലായ 381 പേരിൽ 316 പേരേയും മോചിപ്പിച്ചതായി സൗദി അറ്റോർണി ജനറൽ അറിയിച്ചു. ക്രമവിരുദ്ധമായി സമ്പാദിച്ച പണം തിരിച്ചടച്ച് മോചനം നേടാൻ സർക്കാർ അവസരം നൽകിയിരുന്നു.
കഴിഞ്ഞ നവംബറിൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് സൗദിയിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് രാജ കുടുംബാംഗങ്ങളും മന്ത്രിമാരും മുൻമന്ത്രിമാരും ഉൾപ്പെടെയുള്ള ഉന്നതരെ അഴിമതി വിരുദ്ധ സമിതി കസ്റ്റഡിയിലെടുത്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സേന കർശന നടപടി സ്വീകരിച്ചതോടെ രാജ്യത്തിന്റെ സമ്പത്ത് അപഹരിക്കുകയും അഴിമതി നടത്തുകയും ചെയ്ത 381 പേരാണ് പിടിയിലായത്.
100 ബില്യൻ ഡോളറിന്റെ നഷ്ടം അഴിമതിയിലൂടെ കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിന് നഷ്ടമായതായി അധികൃതർ വെളിപ്പെടുത്തി. പിടിയിലായവരിൽ നിന്നും അവർ ക്രമരഹിതമായി സമ്പാദിച്ച സമ്പത്ത് തിരിച്ചുപിടിക്കുക എന്നതായിരുന്നു സർക്കാർ നിലപാട്. തുടർന്ന് ഇവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിച്ച് ഇവരെ മോചിപ്പിച്ചത്.
ഓരോരുത്തരിൽ നിന്നും എത്ര പണമാണ് തിരിച്ചുപിടിച്ചതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇതുവരെ 106 ബില്യൻ ഡോളറിലധികം സർക്കാരിന് ലഭിച്ചതായി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മൊജെബ് അറിയിച്ചു. പണം മാത്രമല്ല, റിയൽ എസ്റ്റേറ്റ്, വാണിജ്യ കെട്ടിടങ്ങൾ, നിക്ഷേപങ്ങൾ, മറ്റ് ആസ്തികൾ എന്നിവ ഉൾപ്പെടെയാണിത്. പിടിയിലായവരിൽ 65 പേർ ഒഴികെയുള്ളവരെ മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.