ദുബായ്: അൽ ഐനിൽ ചപ്പ് ചവറുകളും പാഴ് വസ്തുക്കളും പാടില്ലാത്ത സ്ഥലത്ത് വലിച്ചെറിഞ്ഞാൽ ഒരുലക്ഷം ദിർഹം വരെ പിഴ. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന വിധത്തിലുള്ള പ്രവർത്തികൾക്കുള്ള വിവിധ പിഴകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് അൽ ഐൻ മുനിസിപ്പാലിറ്റി.
യുഎഇയുടെ പൂന്തോട്ട നഗരമായ അൽ ഐൻ ശുചിയായി സൂക്ഷിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന സന്ദേശവുമായി മുനിസിപ്പാലിറ്റി രംഗത്ത്. എമിറേറ്റ് വൃത്തികേടാക്കുന്നവർക്ക് കനത്ത പിഴയും ചുമത്തുമെന്ന് അധികൃതർ ആവർത്തിക്കുന്നു.
പൊതു ഇടങ്ങളിൽ തുപ്പുകയോ, പാഴ് വസ്തുക്കൾ വലിച്ചെറിയുകയോ ചെയ്താൽ 1000 ദിർഹമാണ് പിഴ. കൃഷിയിടങ്ങളിലൂടെ വാഹനമോടിക്കുകയും പാഴ് വസ്തുക്കൾ നിക്ഷേപിക്കുകയും ചെയ്താൽ പിഴ 2000 ദിർഹമാകും. വ്യാവസായിക മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും മലിന ജലവും പാടില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചാൽ ഒരു ലക്ഷം ദിർഹമായിരിക്കും പിഴ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 800555 എന്ന നമ്പരിലേക്ക് വിളിക്കാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
പാഴ് വസ്തുക്കൾ കൈകാര്യം ചെയ്യാനും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാനും ജനങ്ങളെ ബോധവത്കരിക്കാൻ അൽ ഐൻ മുനിസിപ്പാലിറ്റിയും അബുദാബി സെന്റർ ഓഫ് വെയ്സ്റ്റ് മാനേജ്മെന്റും ഒൻപത് മാസം നീണ്ടുനിൽക്കുന്ന പരിപാടിയുമായി മുന്നോട്ടുപോവുകയാണ്.
2017ൽ നടത്തിയ ബോധവത്കരണത്തിലൂടെ നിയമലംഘനം വലിയതോതിൽ കുറയ്ക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ദുബായിൽ പാഴ് വസ്തുക്കളും ചപ്പ് ചവറുകളും നിക്ഷേപിക്കുന്നതിന് മേയ് 17 മുതൽ ഭാരത്തിനനുസരിച്ച് ഫീസ് ഈടാക്കിത്തുടങ്ങുമെന്ന് ദുബായ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.