അഡ് ലയിഡ്: അഡ് ലയിഡിൽ കഴിഞ്ഞ ദിവസം സമാപിച്ച ഓസ്ട്രേലിയ – ന്യൂസിലാന്റ് മത്സരം, ടെസ്റ്റ് ക്രിക്കറ്റിന് സമ്മാനിച്ചത് പുനർജന്മം. ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം കഴിഞ്ഞു എന്ന വാദത്തിനുളള മറുപടിയായിരുന്നു അഡ് ലയിഡിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ.
138 വർഷത്തെ ക്രിക്കറ്റ് ചരിത്രം മാറ്റിക്കുറിക്കുന്നതായിരുന്നു ഓസ്ട്രേലിയിലെ അഡ് ലയിഡിൽ നടന്ന ടെസ്റ്റ് മാച്ച്. കുട്ടിക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് മത്സരങ്ങൾക്ക് കാണികളെ കിട്ടാതായ സാഹചര്യത്തിലാണ് ഡെ-നൈറ്റ് ക്രിക്കറ്റ് കടന്നു വരുന്നത്. സ്വാഭാവികമായും മുൻകാലങ്ങളിലെന്നപോലെ ഡെ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ കാര്യത്തിലും ഒരു വിഭാഗത്തിന് സംശയം ഉണ്ടായിരുന്നു. ഇതിനെല്ലാം ഉളള മറുപടിയായി അഡ് ലയിഡിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ.
ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 52000 പേരും, രണ്ടാം ടെസ്റ്റിൽ 40000 പേരുമാണ് ആകെ കളികാണൻ എത്തിയത്. എന്നാൽ അഡ് ലയിഡിലെ ഡെ-നൈറ്റ് മത്സരത്തിന്റെ ഒന്നാം ദിനം മാത്രം എത്തിയത് 47000 പേരാണ്. ഈ കണക്കുകൾ തന്നെ ഡെ-നൈറ്റ് മത്സരത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു. സംപ്രേക്ഷണവകാശം ലഭിച്ച ചാനലിനും വൻ നേട്ടമാണ് മത്സരം നേടി കൊടുത്തത്. മൂന്നാം ടെസ്റ്റിന്റെ അവസാനം ദിനം ടെലിവിഷനിൽ കളികണ്ടത് 32 ലക്ഷം പേരാണ്.
ചുമന്ന പന്തിൽ നിന്നും പിങ്ക് പന്തിലേക്കുളള മാറ്റം ക്രിക്കറ്റ് പ്രേമികൾ സ്വീകരിച്ചതിന്റെ തെളിവാണിത്. പന്തുകൾക്ക് ഒപ്പം മൈതാനവും, പിച്ചും മത്സരത്തിനായി മാറ്റി. ഡെ നൈറ്റ് ടെസ്റ്റിന്റെ വിജയം, കൂടുതൽ കളികൾ ഫെഡ് ലൈറ്റിനു കീഴിലേക്ക് മാറ്റാനുളള ആത്മവിശ്വാസമാണ് ഐസിസിയ്‌ക്ക് നൽകുന്നത്. കളിക്കുപയോഗിക്കുന്ന പിങ്ക് പന്തു പോലെ വർണ്ണാഭമായ പ്രതീക്ഷയാണ് ടെസ്റ്റ് ക്രിക്കറ്റിന് ഡെ നൈറ്റ് മത്സരങ്ങൾ നല്കുന്നത്.