ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്. ധോണി നായകനായ പതിനഞ്ചംഗ ടീമിൽ നാലു സ്പിന്നർമാരും മൂന്നു പേസർമാരും ഇടം പിടിച്ചു. പവൻ നേഗിയാണ് ടീമിലെ പുതുമുഖ താരം. മാർച്ച് 15 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഓസ്ട്രേലിയൻ മണ്ണിലെ വിജയഗാഥ ഇന്ത്യൻ സെലക്ടർമാരുടെ മനം നിറച്ചു. ട്വന്‍റി 20 ലോകകപ്പിൽ എം.എസ് ധോണിയ്‌ക്കൊപ്പം അണിനിരക്കുക അഞ്ച് ബാറ്റ്സ്മാന്മാരും മൂന്ന് ഓൾറൗണ്ടർമാരും ഏഴ് ബൗളർമാരുമടങ്ങുന്ന കരുത്തുറ്റ നിര. ഇന്ത്യൻ പിച്ചുകളിൽ വിസ്മയകുതിപ്പേകാൻ നാലു സ്പിന്നർമാർ. ആർ.അശ്വിനും, രവീന്ദ്രജഡേജയും, ഹർഭജൻസിംഗും, ഒപ്പം പുതുമുഖ താരം പവൻ നേഗിയും. പേസർമാരായി ആശിഷ് നെഹ്‍റയും ജസ്‍ പ്രീത് ബുംഭ്രയും സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷാമി ടീമിൽ മടങ്ങിയെത്തി.
ബാറ്റിംഗ് നിരയിൽ അജിങ്ക്യാ രഹാനെ ഇടം പിടിച്ചപ്പോൾ മനീഷ് പാണ്ഡെയ്‌ക്ക് സ്ഥാനം നഷ്ടമായി. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും വിശ്രമം അനുവദിച്ച വിരാട് കോഹ്‍ലി മടങ്ങിയെത്തി. രോഹിത് ശർമയും, ശിഖർ ധവാനും ഓപ്പണർമാരായി തുടരും. മധ്യനിരയിൽ യുവ്‍രാജ് സിംഗ്, സുരേഷ് റെയ്ന, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ഇടം പിടിച്ചു.
ഓസീസിനെ അവരുടെ തട്ടകത്തിൽ വിറപ്പിച്ച ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മാർച്ച് എട്ടിനാണ് ട്വന്‍റി 20 ലോകകപ്പിന് തുടക്കമാകുന്നത്. ഏപ്രിൽ മൂന്നിനാണ് കലാശപോരാട്ടം. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെയാണ് അണിനിരക്കുക.
ഇന്ത്യയിൽ നടക്കുന്ന ആദ്യ ട്വന്‍റി 20 ലോകകപ്പ് പ്രഥമ ചാന്പ്യന്മാരായ ടീം ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്‍റെ ചെറുപൂരത്തിനായുള്ള കാത്തിരിപ്പിന് വിരമാമാകാൻ ഇനി ഏതാനും നാളുകൾ മാത്രം.