കാസര്‍ഗോഡ്: കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡിനോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയുടെ നേര്ക്കാഴ്ചയാകുകയാണ് ജില്ലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിലെ ഇഴച്ചില്‍. മെഡിക്കല്‍ കോളജ് എന്ന സ്വപ്നം ഔദ്യോഗിക രേഖകളില്‍ യാഥാര്‍ഥ്യമായെങ്കിലും കാസര്‍ഗോഡ് നിവാസികള്‍ക്ക് ഇത് ഇപ്പോഴും രണ്ട് വര്‍ഷം മുന്‍പ് ഇട്ട തറക്കല്ലില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ജില്ലയോടുള്ള ഇടത് വലതു മുന്നണികളുടെ അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ത്തിക്കാട്ടാനുളള തയ്യാറെടുപ്പിലാണ് ബിജെപി.
2013 നവംബറിലാണ് കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തറക്കല്ലിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനൊപ്പം അനുവദിച്ച ഇടുക്കി, മഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ ഇതിനോടകം പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്.
തുടക്കത്തില്‍ അനുവദിച്ച 1 കോടി രൂപയുടെ പ്രാരംഭ പ്രവൃത്തികള്‍ മാത്രമാണ് കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ നടന്നിട്ടുള്ളത്. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകാത്തതിന് പിന്നില്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ലോബിയാണെന്ന പ്രദേശവാസികളുടെ ആരോപണം കൂടി കേള്‍ക്കുമ്പോഴാണ് ചിത്രം പൂര്‍ത്തിയാകുക. അടിയന്തര ഘട്ടങ്ങളിലും ഗുരുതര രോഗം ഉളളപ്പോഴും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുളള ഭൂരിഭാഗം പേരും ആശ്രയിച്ചുവന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയായിരുന്നു. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായാല്‍ അത് ഈ ആശുപത്രികളുടെ വരുമാനത്തെ സാരമായി ബാധിക്കും.
കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് മെഡിക്കല്‍ കോളജ് അനുവദിച്ചതിലൂടെ സഫലീകരിക്കപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്ക്കുള്പ്പെടെ തീരുമാനം ആശ്വാസകരമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇത് യാഥാര്‍ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡിനോടുള്ള അവഗണയ്ക്കെതിരേ നാട്ടുകാരും രോഷാകുലരാണ്. ഈ പശ്ചാത്തലത്തിലാണ് വിഷയം തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഒരുങ്ങുന്നത്.