ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി രൂപ നീക്കിവെച്ചു. കര്‍ഷകര്‍ക്ക് വരുമാനസ്ഥിരത ഉറപ്പാക്കുന്ന അവസ്ഥയിലെത്തിക്കണമെന്ന് പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ആഗോള സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കേണ്ട സ്ഥിതിയാണുളളതെന്ന് ആമുഖ പ്രസംഗത്തില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിന് അടിവരയിടുന്നതാണ് കാര്‍ഷിക മേഖലയ്‌ക്ക് ഊന്നല്‍ നല്‍കി ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രഖ്യാപനങ്ങള്‍.
വിളനഷ്ടം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയുടെ പ്രയോജനവും ജെയ്റ്റ്‌ലി പരാമര്‍ശിച്ചു. 5000 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കര്‍ഷകരുടെ വരുമാനസ്ഥിരത ഉറപ്പാക്കുകയാണ് ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം എല്ലാ കര്‍ഷകരിലും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വരള്‍ച്ച മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കര്‍ഷകര്‍ക്ക് ദീര്‍ഘകാല ജലസേചന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കും. ജലസേചന സംവിധാനം മെച്ചപ്പെടുത്താന്‍ ഈ മേഖലയിലെ അടിസ്ഥാന സൗകര്യവികസനം യാഥാര്‍ഥ്യമാക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്ക്കറുടെ ജന്‍മദിനത്തില്‍ ഏകീകൃത കാര്‍ഷിക വിപണിയും ഇന്റര്‍നെറ്റ് പ്ലാന്റ്‌ഫോമും യാഥാര്‍ഥ്യമാക്കും. മൂന്ന് വര്‍ഷത്തിനുളളില്‍ ജൈവകൃഷി അഞ്ച് ലക്ഷം ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രത്സാഹനങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.