ന്യൂഡൽഹി : വിമുക്തഭടന്മാരുടെ കാലങ്ങളായുള്ള ആവശ്യം റിക്കോർഡ് വേഗത്തിൽ നടപ്പാക്കി കേന്ദ്രസർക്കാർ വാക്കു പാലിച്ചു . പതിമൂന്ന് ലക്ഷത്തിൽ പരം വിമുക്ത ഭടന്മാർക്ക് വൺ റാങ്ക് വൺ പെൻഷൻ വഴി തുക വിതരണം ചെയ്തതായി പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അറിയിച്ചു . വിമുക്തഭടന്മാരുടെ നാലു പതിറ്റാണ്ടായുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിലാക്കപ്പെട്ടത് .
വൺ റാങ്ക് വൺ പെൻഷൻ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി മനോഹർ പരീക്കർ പറഞ്ഞു , മാർച്ച് 17 നു മുൻപ് 2293 കോടി വിതരണം ചെയ്യാൻ സഹകരിച്ച ബാങ്കുകൾക്ക് പ്രതിരോധ മന്ത്രി നന്ദി അറിയിച്ചു . പഞ്ചാബ് നാഷണൽ ബാങ്കിനേയും എസ് ബി ഐയുടേയും പേരുകൾ അദ്ദേഹം എടുത്തു പറഞ്ഞു.
2015 നവംബർ 7 നാണ് വൺ റാങ്ക് വൺ പെൻഷൻ അനുവദിച്ചു കൊണ്ടുള്ള ചരിത്രപരമായ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് . തുടർന്ന് പെൻഷൻ തുക റിക്കോർഡ് വേഗത്തിൽ മുൻ കാല പ്രാബല്യത്തോടെ കൊടുത്ത് തീർത്തതോടെ നരേന്ദ്രമോദി സർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഒന്നു കൂടിയാണ് നടപ്പിലാക്കപ്പെട്ടത് .