പൂനെ: നിരോധിത ലഹരി വസ്തുവായ മെഫെഡ്രോൺ (മ്യോ മ്യോ) വിൽപ്പനയിലേർപ്പെട്ട നൈജീരിയൻ പൗരൻ എജി സാമുവേൽ ന്യൂസ് (28) പൂനെയിൽ അറസ്റ്റിലായി. ക്യാമ്പ് പ്രദേശത്തെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തെ ചുറ്റിപ്പറ്റി മയക്കുമരുന്നു വ്യാപാരം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്, ഖട്ടക് പോലീസ് ഒരുക്കിയ വലയിലാണ് ഇയാൾ കുടുങ്ങിയത്. മുംബൈക്കടുത്ത് താനെയിൽ താമസിക്കുന്ന ഇയാൾ സ്ഥിരമായി പൂനെയിലെത്തുകയും വ്യാപാരം നടത്തി മടങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൊതു വിപണിയിൽ 72,000 രൂപയോളം വിലയുളള 24 ഗ്രാം മ്യോമ്യോ ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മുഖ്യ ഉപഭോക്താക്കൾ വിദ്യാർത്ഥികളായിരുന്നുവെന്നും, ഇയാൾ ഒരു വലിയ ശൃംഘലയുടെ ഭാഗമാണെന്ന് സംശയമുണ്ടെന്നും, ചോദ്യം ചെയ്തു വരികയാണെന്നും ഖട്ടക് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ രഘുനാഥ് യാദവ് പറഞ്ഞു.