ന്യൂഡൽഹി: ഭാരതത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ചാവേറുകളെ റിക്രൂട്ട് ചെയ്തിരുന്നവരിൽ പ്രമുഖനായ യൂസഫ് എന്നറിയപ്പെടുന്ന മൊഹമ്മദ് ഷാഫി അർമാർ യു.എസ്. ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന.
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാരതത്തിലെ മുഖ്യകണ്ണിയായിരുന്ന ഇയാൾ മുപ്പതോളം പേരെ ഭാരതത്തിൽ നിന്നും ഐ.എസിലേയ്‌ക്കു റിക്രൂട്ട് ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ വർഷം ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എൻ.ഐ.എ., ഡൽഹി പൊലീസ്, മഹാരാഷ്ട, കർണാടക, ജമ്മു & കശ്മീർ, മദ്ധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാന പൊലീസ് തുടങ്ങിയവർ അറസ്റ്റ് ചെയ്ത 23 ഐ.എസ്. പ്രവർത്തകരിൽ നിന്നു ലഭ്യമായ വിവരങ്ങളനുസരിച്ച് ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഐ.എസ്. യൂണിറ്റുകൾ സ്ഥാപിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയാറുകാരനായ മൊഹമ്മദ് ഷാഫി കർണാടകത്തിലെ ഭട്കൽ സ്വദേശിയാണ്. ഇയാളുടെ മരണത്തോടെ ഭാരതത്തിലെ ഐ.എസ് കേന്ദ്രങ്ങളുടെ തലയറുക്കപ്പെട്ടതായി കണക്കാമെന്നും പൊലീസ് വൃത്തങ്ങൾ കരുതുന്നു. ഇയാളുടെ മൂത്ത സഹോദരൻ സുൽത്താൻ അർമാർ ആയിരുന്നു നേരത്തേ ഐ.എസിന്റെ ഭാരതത്തിലെ തലവൻ. ഇയാൾ കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
മൊഹമ്മദ് ഷാഫി കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വൃത്തങ്ങൾ സ്ഥിതീകരിച്ചതായാണ് വാർത്ത. എന്നാൽ, ഇയാൾ വധിക്കപ്പെട്ട സാഹചര്യത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്.