ബെയ്‌ജിംഗ്: ഭാരതവുമായി ഏതുവിധത്തിലുള്ള സഹകരണത്തിനും തയ്യാറെന്ന് ചൈന. ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹകരണം ഉറപ്പാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു.
ചൈനയുമായുളള പ്രശ്നങ്ങൾ പല തലങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പ്രതികരണവുമായി ചൈനീസ് ഭരണകൂടം രംഗത്തെത്തിയത്. ഭാരതവുമായി ഉഷ്മള ബന്ധമാണ് ഉളളതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു.
അഥവാ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരസ്പരം സ്വീകാര്യമായ പരിഹാരം കാണും. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പൊതുതാൽപര്യങ്ങളിൽ ഇരു രാജ്യങ്ങളും കൈകോർക്കുമെന്നും ലീ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും വേണ്ട ശ്രമങ്ങൾ നടത്തുമെന്നും ലീ അഭിപ്രായപ്പെട്ടു.
ആണവ വിതരണ ഗ്രൂപ്പിൽ ഇന്ത്യയുടെ പ്രവേശനത്തെ ചൈന ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ ബഹിഷ്കരിക്കാൻ സാമൂഹിക മാദ്ധ്യമങ്ങളിൽ ആഹ്വാനം ഉണ്ടായി. ചൈനയെ സാമ്പത്തികമായി ഏറെ തളർത്തുന്ന നടപടിയാകും അത്. ഇന്ത്യയുമായുളള ബന്ധം മോശമാകാൻ ചൈനയ്‌ക്ക് ആഗ്രഹമില്ല എന്നതിന്‍റെ തെളിവായാണ് ഇപ്പോഴത്തെ നീക്കത്തെ നയതന്ത്ര വിദഗ്‌ദ്ധർ വിലയിരുത്തുന്നത്.















