ലക്നൗ: സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും. സർവകലാശാലയിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണം അനധികൃതമാണെന്ന് റാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി കണ്ടെത്തിയതോടെയാണ് നടപടി.
ഉത്തർപ്രദേശ് അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് ആക്ട്, 1973-ലെ സെക്ഷൻ 27(1) പ്രകാരമാണ് പൊളിച്ചു നീക്കൽ. 15 ദിവസത്തിനുള്ളിൽ കെട്ടിടങ്ങൾ സ്വമേധയാ പൊളിച്ചുനീക്കാൻ സർവകലാശാല ഭരണസമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം ഭരണകൂടം നേരിട്ട് പൊളിക്കൽ നടപടികൾ ആരംഭിക്കും.
റാംപൂർ വികസന അതോറിറ്റിയുടെ പരിശോധനയിൽ മെഡിക്കൽ കോളജ് കെട്ടിടത്തിനും അക്കാദമിക് ബ്ലോക്കിനും മാത്രമാണ് നിയമാനുസൃത നിർമാണാനുമതിയുള്ളത്. ബാക്കി 38 കെട്ടിടങ്ങളും അംഗീകൃത പ്ലാനോ നിർമാണാനുമതിയോ ഇല്ലാതെയാണ് നിർമിച്ചത്. സർവകലാശാലയുടെ പരിസരത്തുകൂടി കടന്നുപോകുന്ന ഏകദേശം 3.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡും ഇവർ കയ്യേറിയിരുന്നു. ഇത് ഒഴിപ്പിച്ച് പൊതുവഴിയാണെന്ന് വ്യക്തമാക്കുന്ന ബോർഡും ഭരണകൂടം സ്ഥാപിച്ചു. മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകളിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുകയാണ്.















