ചെന്നൈ: തമിഴ്നാട്ടിൽ നേതൃമാറ്റത്തിന് സാധ്യത. ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഒഴിവാക്കാനാണ് നേതൃമാറ്റം. പനീർ ശെൽവത്തെയോ പഴനി സ്വാമിയെയോ ഇടക്കാലമുഖ്യമന്ത്രിയാക്കി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം.
രണ്ടാഴ്ചയായി ആശുപത്രയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാത്തതും കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതുമാണ് തമിഴ് നാട്ടിൽ നേതൃമാറ്റത്തിന് വഴി ഒരുക്കുന്നത്. ഇടക്കാല മുഖ്യമന്ത്രിയെ നിയമിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. ജയലളിത വഹിച്ചിരുന്ന വകുപ്പുകൾ മുതിർന്ന മന്ത്രിമാർ ഏറ്റെടുത്തുകൊണ്ട് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന സാഹചര്യം ഒരുക്കുന്നതും AIADMK നേതൃത്വംപരിഗണിക്കുന്നുണ്ട്.
ഇടക്കാല മുഖ്യമന്ത്രിയെ നിയമിക്കാനാണെങ്കിൽ ഒ പനീർശെൽവമോ പളനി സ്വാമിയോ സ്ഥാനമേറ്റെടുക്കാനാണ് സാധ്യത. പനീർ ശെൽവവും പഴനി സ്വാമിയും കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. ഭരണ നിർവ്വഹണത്തെക്കുറിച്ച് ഗവർണർ നേതാക്കളോട് അന്വേഷിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞതായാണ് സൂചന.
2001ലും 2014ലും ജയലളിതയ്ക്ക് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടുള്ള ഒ പനീർ ശെൽവത്തിന് തന്നെയാണ് ഇപ്പോഴും കൂടുതൽ സാധ്യത. ദീർഘനാൾ മന്ത്രിയായിട്ടുള്ള പഴനി സ്വാമിയും ജയലളിതയുടെ വിശ്വസ്തനാണ്. സുബ്രഹ്മണ്യം സ്വാമി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടതും പ്രതിപക്ഷം ഭരണപ്രതിസന്ധി ആയുധമാക്കുന്നതും കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്.