കോട്ടയം: റേഷൻ മുൻഗണനാ പട്ടികയിൽ അർഹരായ പത്തു ലക്ഷം പേരെ ഉൾപ്പെടുത്താതെ സംസ്ഥാനസർക്കാർ. അതേസമയം ഇപ്പോൾ പട്ടികയിലുളള വലിയ ശതമാനം പേരും അനർഹരാണെന്നതും ശ്രദ്ധേയമാണ്. പട്ടികയിൽ കടന്നു കൂടിയ അനർഹരെ ഒഴിവാക്കാൻ സർക്കാർ തയ്യാറാകാതെ വന്നതോടെയാണ് അർഹതപ്പെട്ടവർക്ക് അവസരം നിഷേധിക്കപ്പെട്ടത്.
നിലവിലെ ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭയുടെ നടപടിക്രമങ്ങൾ ഈ മാസം 23ന് പൂർത്തിയായി. സബ്സീഡി റേഷൻ പരിധിയിൽ നിന്നും ഇത്രയധികം പേർ പുറത്തായതിനു കാരണം സർക്കാരിന്റെ അശാസ്ത്രീയവും, കാര്യക്ഷമമല്ലാത്തതുമായ നടപടിക്രമങ്ങളാണെന്ന് പരാതിയുയർന്നു കഴിഞ്ഞു. അതേസമയം പാളിച്ച ശ്രദ്ധയിൽപ്പെട്ടിട്ടും, ഇതു തിരുത്താൻ തയ്യാറാകാതെ കരട് ലിസ്റ്റിനു മുൻപായി റേഷൻ കാർഡ് അച്ചടി പൂർത്തിയാക്കുകയായിരുന്നു. ഉയർന്നു വരുന്ന പരാതികൾ സ്വീകരിക്കാമെന്നല്ലാതെ ഇതിനു പരിഹാരമുണ്ടാകുമോയെന്ന് ഉറപ്പു നൽകാൻ കഴിയില്ലെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും കൈ മലർത്തുന്നു.
റേഷൻ കാർഡ് അടിസ്ഥാനമാക്കി ചികിത്സാച്ചിലവും, മറ്റ് അടിസ്ഥാന ആനുകൂല്യങ്ങളും ലഭ്യമാകേണ്ട ഒരു ഭൂരിപക്ഷമാണ് സംസ്ഥാനസർക്കാരിന്റെ ഇരട്ടത്താപ്പിലൂടെ ദുരിതത്തിലായിരിക്കുന്നത്.