മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരായ ധർമശാല ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലി കളിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. വൈകുന്നേരം നടക്കുന്ന കായിക ക്ഷമതാ ടെസ്റ്റിന് ശേഷം മാത്രമേ കോഹ് ലി കളിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ. അതിനിടെ, മുംബൈ താരം ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തി.
റാഞ്ചിയിലെ മൂന്നാം ടെസ്റ്റിൽ തോളിന് പരുക്കേറ്റ ഇന്ത്യൻ നായകന്‍റെ പരുക്ക് പൂർണമായി ഭേദമാകാത്ത സാഹചര്യത്തിലാണ് ഓസ്ട്രേലിയയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന അവസാന മത്സരത്തിൽ കോഹ് ലി കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്. ഇന്നലെ പരിശീലനത്തിന് കോഹ് ലി ഇറങ്ങിയെങ്കിലും തോളിൽ ബാൻഡേജ് ധരിച്ചെത്തിയ ഇന്ത്യൻ നായകൻ ബാറ്റ് ചെയ്‍തില്ല.
റാഞ്ചിയിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കോഹ് ലിക്ക് പരുക്കേറ്റത്. ഇതിനിടെയാണ് ധർമ്മശാല ടെസ്റ്റിനുള്ള ടീമിൽ മുംബൈയുടെ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയത്. രഞ്ജി ട്രോഫിയിലും ഓസ്ട്രേലിയ ഇന്ത്യ എ സന്നാഹ മത്സരത്തിലും നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസ്സിന് തുണയായത്. റാഞ്ചിയിൽ കളിച്ച ടീമിൽ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച സാഹചര്യത്തിൽ പരമ്പര സ്വന്തമാക്കാനാണ് ഇരു ടീമുകളും ഇറങ്ങുക.