ധർമ്മശാല: ധർമ്മശാലയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ജയം. ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു ഇന്ന്. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു
ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര നേട്ടമാണിത്. ഇക്കുറി ഇന്ത്യയുടെ വിജയം എട്ടു വിക്കറ്റിനാണ്. ഇന്ത്യ അവസാനമായി പരമ്പര തോറ്റത് 2014-15ലാണ്.
32 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം വട്ട ബാറ്റിംഗിനിറങ്ങിയ ഓസിസിന് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തുടക്കത്തിലേ പിഴച്ചു. ലീഡ് നേടും മുമ്പേ ഡേവിഡ് വാർണറും മാറ്റ് റൻഷായും സ്റ്റീവൻ സ്മിത്തും പുറത്ത്.
മദ്ധ്യനിരയിൽ മാക്സ്‍വെല്ലും മാത്യു വെയ്‍ഡും ചെറുത്തുനിന്നെങ്കിലും അശ്വിനും ജഡേജയും ഓസിസിന്‍റെ പ്രതിരോധത്തിൽ വിളളൽ വീഴ്‌ത്തി. അശ്വിനും ജഡേജയും ഉമേഷ് യാദവും മൂന്ന് വീതം വിക്കറ്റ് സ്വന്തമാക്കി.
54 ഓവർ ചെറുത്തുനിന്ന ഓസിസ് നിര 137 റൺസുമായി കൂടാരം കയറി. 45 റൺസ് എടുത്ത ഗ്ലെൻ മാക്സ്‍വെല്ലായിരുന്നു ടോപ്പ് സ്കോറർ. ഓസിസ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത് ആറ് ബാറ്റ്സ്മാന്മാർ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 332 റൺസിൽ അവസാനിച്ചിരുന്നു.
106 റൺസ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ ലോകേഷ് രാഹുലും മുരളി വിജയ്‍യും ഇന്ത്യയ്‌ക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ബാറ്റിംഗിലും, ബൗളിംഗിലും സ്ഥിരത പുലർത്തിയ ടീമിന് ഒടുവിൽ വിജയം വഴി മാറുകയായിരുന്നു.
രഹാനയുടെ തകർപ്പൻ പ്രകടനത്തിൽ സ്റ്റേഡിയം വേറിട്ട ഒരു കായികാനുഭവത്തിനു സാക്ഷ്യം വഹിച്ചു. ലോകേഷ് രാഹുൽ വിജയ റണ്ണിലൂടെ ഭാരതത്തിന്റെ വിജയം പൂർണ്ണതയിലെത്തിച്ചു.