ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരത നടമാടുന്ന സുക്മയിലേക്ക് 2000 കോബ്ര കമാൻഡോകളെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം . സിആർപിഎഫ് – ബിഎസ്എഫ് ബറ്റാലിയനുകളെ പുനർവിന്യസിക്കാനും തീരുമാനമായിട്ടുണ്ട് . ഈയടുത്ത് സുക്മയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്നാണ് കർശനനടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.
പശ്ചിമ ബംഗാൾ , ബീഹാർ , തെലങ്കാന , മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ വിന്യസിച്ചിരിക്കുന്ന 20 മുതൽ 25 വരെ കമ്പനികളെ കൂടി സുക്മ ഉൾപ്പെടുന്ന ബസ്തർ മേഖലയിലേക്ക് പുനർ വിന്യസിക്കും.ഒരു കമ്പനിയിൽ നൂറു കോബ്ര കമാൻഡോകൾ ഉണ്ടാകും.
കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ പോരാടാൻ പ്രത്യേക പരിശീലനം കിട്ടിയ കമാൻഡോകളാണ് കോബ്രകൾ . വനമേഖലകളിലും മറ്റും പ്രതിരോധമൊരുക്കാൻ തക്ക രീതിയിൽ പരിശീലനം നേടിയവരാണ് ഇവർ. ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചുവപ്പൻ ഭീകരത അനുഭവിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം ഉയർന്നിരുന്നു.
കോബ്രകൾക്ക് വ്യോമസേനയുടെ സഹായവും കൂടുതൽ ലഭ്യമാക്കും. ഐഇഡി ഉപകരണങ്ങൾ കൃത്യമായി മനസ്സിലാക്കാനും നിർവീര്യമാക്കാനും പരിശീലനം സിദ്ധിച്ചവരെ കൂടുതലായി ഈ മേഖലയിലെ ബറ്റാലിയനുകളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.