ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് ദിവസം സമയം നൽകി. അതേസമയം വോട്ടിങ് യന്ത്രം ഉപേക്ഷിച്ച് പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും ആവശ്യം.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ട് ദിവസത്തെ സമയം അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. അടുത്ത ആഴ്ച സമയം അനുവദിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷന് നിലപാട് അറിയിച്ചത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പുറകേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എല്ലാ വോട്ടുകളും ബിജെപി സ്ഥാനാര്‍ഥികള്‍ക്കു പോകുന്ന രീതിയിലാണ് ഇതു ക്രമീകരിച്ചിരിക്കുന്നതെന്നായിരുന്നു ആരോപണം.
ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് യോഗം വിളിച്ചുചേര്‍ത്തത്. ശക്തമായ ആരോപണം ഉന്നയിച്ച ആംആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭയില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് വ്യാജ മെഷീൻ ഉപയോഗിച്ച് ആപ്പ് വാദിച്ചിരുന്നു.
വോട്ടിങ് യന്ത്രം ഉപേക്ഷിച്ചു പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കമ്മീഷന് തള്ളി. ആരോപണം ശക്തമായ സാഹചര്യത്തില്‍, വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് അറിയാന്‍ കഴിയുന്ന വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമാക്കാനാണ് കമ്മിഷന്റെ നീക്കം.