ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ 82 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയതായി കേന്ദ്രഇക്ട്രോണിക്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി രവിശങ്കർപ്രസാദ്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ വിവര സാങ്കേതിക മേഖല റെക്കോഡ് നേട്ടം കൈവരിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ വികസന നേട്ടങ്ങളുടെ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ ഇന്ത്യ രാജ്യത്തെ വികസന കുതിപ്പിൽ പുതിയ അധ്യായമാണ് കുറിച്ചത്. ജനങ്ങളെ ശാക്തീകരിക്കാൻ രാജ്യത്തെ വിവര സാങ്കേതിക മേഖല മികവുറ്റ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ ഇലക്ട്രോണിക്സ് മേഖലയിൽ 1 40000 കോടി രൂപയുടെ മുതൽ മുടക്കുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 82 ലക്ഷം പേർക്ക് ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 72 മൊബൈൽ നിർമാണ കേന്ദ്രങ്ങളും 35 ബാറ്ററി നിർമാണ കേന്ദ്രങ്ങളും പുതുതായി ആരംഭിച്ചതായും അദേഹം കൂട്ടി ചേർത്തു. 2015-16 സാമ്പത്തിക വർഷം രാജ്യത്തെ വിവര സാങ്കേതിക മേഖല റെക്കോഡ് നേട്ടമാണ് കൈവരിച്ചതെന്നും അദേഹം വ്യക്തമാക്കി.