സുരക്ഷാ സൈന്യം വധിച്ച പാക് ഭീകരൻ അബു ഇസ്മായിൽ അഞ്ചുവർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത് . കുൽഗാമിലും അനന്തനാഗിലും ലഷ്കറിന്റെ പ്രധാന നീക്കങ്ങളിൽ ഇയാൾ നിർണായക പങ്ക് വഹിച്ചതോടെ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടം നേടി.
ജൂലൈയിൽ രാജ്യത്തെ ഞെട്ടിച്ച അമർനാഥ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു അബു ഇസ്മയിൽ. 2017 ജൂലൈ 10 നായിരുന്നു ആക്രമണം . 7 തീർത്ഥാടകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ഇതിൽ ആറു പേരും സ്ത്രീകളായിരുന്നു. മോട്ടോർബൈക്കുകളിലെത്തിയ ഭീകരർ തീർത്ഥാടകരുടെ ബസിന് നേരെ നിറയൊഴിക്കുകയായിരുന്നു . ബസ് ഡ്രൈവറുടെ വിപദി ധൈര്യമാണ് കൂടുതൽ പേർ കൊല്ലപ്പെടാതിരിക്കാൻ കാരണമായത് .
14 സൈനികരുടേയും 8 സാധാരണക്കാരുടേയും കൊലപാതകത്തിൽ പ്രധാന പങ്കു വഹിച്ച ആളാണ് അബു ഇസ്മായിൽ . ജൂൺ 24 ന് ശ്രീനഗറിൽ പാന്ത ചൗക്കിലെ ഡിപിഎസ് സ്കൂളിന് സമീപം സിആർപിഎഫിനെതിരെ നടന്ന ആക്രമണത്തിന് ചുക്കാൻ പിടിച്ചതും ഇയാളായിരുന്നു. അന്ന് അബു ഇസ്മായിലിനൊപ്പമുള്ള രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു . ജമ്മു – ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നതായിരുന്നു അബു ഇസ്മയിലിന്റെ ശൈലി .
കൂട്ടാളിയായ അബു ഖാസിമിനൊപ്പം നൗഗാം മേഖലയിൽ ഇയാളുടെ സാന്നിദ്ധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ സൈന്യം വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു . പെട്ടെന്ന് വളയപ്പെട്ടതിൽ പരിഭ്രാന്തരായ ഇരുവരും ആയുധങ്ങൾ എടുത്ത് പ്രയോഗിക്കുന്നതിനു മുൻപ് തന്നെ വെടിയേറ്റ് വീണു . രണ്ട് എകെ 47 തോക്കുകളും തിരകളും കൊല്ലപ്പെട്ടവരിൽ നിന്നും സൈന്യത്തിന് ലഭിച്ചു.
അബു ദുജാന , ജുനൈദ് മാട്ടു , ബഷീർ ലഷ്കരി , സബ്സർ ഭട്ട് തുടങ്ങിയ കൊടും ഭീകരർക്കൊപ്പം അബു ഇസ്മായിലും കൊല്ലപ്പെട്ടതോടെ ഈ വർഷം ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യം വലിയ വിജയമാണ് നേടിയത് . 143 ഭീകരരെ സൈന്യം ഈ വർഷം ഇതുവരെ വധിച്ചു .