ന്യൂഡൽഹി : ഭാരതത്തിന്റെ അഭിമാനമായിരുന്ന ഐ എൻ എസ് വിരാട് ഇനി യുദ്ധസ്മരണകൾ നിറയുന്ന മ്യൂസിയമായി മാറും.ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിരാടിനെ ആന്ധ്രാപ്രദേശ് സർക്കാരിന്റെ കീഴിലാണ് മ്യൂസിയമാക്കി മാറ്റുക.
ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുംബൈ ആസ്ഥാനമായ കമ്പനി ഉടൻ സർക്കാരിനു സമർപ്പിക്കും.
1959 ൽ ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് കമ്മീഷൻ ചെയ്തത്.
1984 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന എച്ച്.എം.എസ്. ഹെംസിനെ 1987 ലാണ് ഇന്ത്യ സ്വന്തമാക്കിയതും,ഐ എൻ എസ് വിരാട് ആക്കിമാറ്റിയതും.പിന്നീടങ്ങോട്ട് നീണ്ട മുപ്പത് വർഷക്കാലം ഐ എൻ എസ് വിരാട് ഭാരതത്തിനൊപ്പമുണ്ടായിരുന്നു.
30 സീഹാരിയർ എയർക്രാഫ്‌റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും ആയിരത്തിയഞ്ഞൂറോളം നാവികരും വിരാടിലുണ്ട്.227 മീറ്ററായിരുന്നു ഈ കപ്പലിന്റെ നീളം.
സീ ഹാരിയേര്‍സ്, വൈറ്റ് ടൈഗേഴ്സ്, സീ കിങ് 42ബി, സീ കിങ് 42സി, ചേതക് ഹെലികോപ്ടറുകള്‍ എന്നിവയാണ് വിരാട് വഹിച്ചിരുന്നത്
ഇന്ത്യന്‍ നാവിക സേനയുടെ പക്കല്‍ എത്തിയശേഷം 1989ലെ ശ്രീലങ്കയിലെ സമാധാന ദൗത്യത്തിലും (ഓപറേഷന്‍ ജൂപ്പിറ്റര്‍), 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈനിക നീക്കങ്ങളെ തടയുന്നതിനായുള്ള ഓപ്പറേഷന്‍ വിജയിലും പങ്കാളിയായി.
നിലവിൽ മുംബൈയിലുള്ള വിരാട് ഉടൻ കാക്കിനഡയിലെത്തിക്കും.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റിനു സമർപ്പിക്കും