ന്യൂഡൽഹി: കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്ക് അനുമതി. പാകിസ്ഥാനാണ് അനുമതി നൽകിയത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഇക്കാര്യം അറിയിച്ചതായി പാക് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാൻ സൈനിക കോടതി വധ ശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് പാകിസ്ഥാനിലെ ജയിലിലാണ്. ജാദവിനെ കാണണമെന്ന കുടുംബത്തിന്റെ ആവശ്യം പല തവണ പാകിസ്ഥാൻ തള്ളിയിരുന്നു. മാസങ്ങളോളം നീണ്ടു നിന്ന നയതന്ത്ര പ്രശ്നങ്ങൾക്ക് ശേഷമാണ് ഭാര്യയ്ക്ക് കുൽഭൂഷണിനെ കാണാൻ പാകിസ്ഥാൻ അനുമതി നൽകിയത്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പാക് വിദേശ കാര്യമന്ത്രാലയം കത്തയച്ചിട്ടുണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും പാകിസ്ഥാനിൽ വച്ചാകും കൂടിക്കാഴ്ച്ചയെന്നും വിദേശകാര്യമന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഇതാദ്യമായാണ് കുൽഭൂഷണിനെ കുടുംബത്തിൽ പെട്ട ഒരാൾക്ക് നേരിൽ കാണാൻ അനുമതി ലഭിക്കുന്നത്. കുടുംബത്തോടൊപ്പം കേന്ദ്രസർക്കാരും പല തവണ കുൽഭൂഷണിനെ കാണാൻ പാകിസ്ഥാനോട് അനുമതി ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്നും രൂക്ഷ വിമർശനം പാകിസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി പാകിസ്ഥാനോട് നിർദ്ദേശിച്ചു.