അലിഗഡ്: രാജ്യത്ത് നിയമവിരുദ്ധ മുത്വലാഖ് വീണ്ടും. വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ ഖാലിദ് ബിൻ യൂസഫ് ഖാനാണ് മൊഴിചൊല്ലിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
സുപ്രീം കോടതി നിരോധനം മൂന്ന് മാസം പിന്നിടുമ്പോഴാണ് വീണ്ടും മുത്വലാഖ് അരങ്ങേറിയത്. മുത്വലാഖിനായി ഖാലിദ് വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നുവെന്ന് ഭാര്യ യാസിം ഖാലിദ് വെളിപ്പെടുത്തി. ഒക്ടോബർ 30 നും ഇക്കഴിഞ്ഞ എട്ടിനും മുത്വലാഖ് ചൊല്ലിയുള്ള സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഇക്കാര്യം ചോദിക്കാനെത്തിയപ്പോൾ മൊഴി ചൊല്ലിയെന്ന് പറയുകയായിരുന്നുവെന്നും യാസിം പറഞ്ഞു.
തുടർന്ന് ഇവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വീട്ടിൽ തന്നെയും കുട്ടികളെയും ഖാലിദ് പൂട്ടിയിട്ടതായും യാസിം പരാതിയിൽ പറയുന്നു. സർവകാലാശാലയിലെ ഒരു നിയമനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ പരാതിക്ക് പിന്നിൽ താനാണെന്ന് ആരോപിച്ചാണ് പ്രൊഫസറുടെ നടപടിയെന്നും യാസിം ആരോപിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീം കോടതി മുത്വലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.