ന്യൂഡൽഹി : ഭാരതത്തിനിത് അഭിമാന നിമിഷം, ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം ബെംഗളൂരിൽ നടന്നു.
ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ലക്ഷ്യത്തിലേക്കാണ് ബ്രഹ്മോസ് പരീക്ഷിച്ചത്.250 കിലോമീറ്റർ ദൂര പരിധിയിലായിരുന്നു പരീക്ഷണം.
സുഖോയുടെ ചിറകിലേറിയുള്ള ആദ്യപരീക്ഷണം വിജയകരമായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പരീക്ഷണം പൂർത്തിയാകുന്നതോടെ ബ്രഹ്മോസ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ ആദ്യമായാണ് വ്യോമസേന പരീക്ഷിക്കുന്നത്.
സുഖോയ് 30 എംകെഐയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ ഡ്രോപ്പ് നേരത്തെ നടത്തി വിജയിച്ചിരുന്നു.വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈലുകൾ ഉപയോഗിച്ചും നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.