സവ്യസാചി & ടീം
സാധാരണയായി സംസ്ഥാനത്തുള്ള 16% പട്ടേൽ വോട്ടർമാരിൽ 75% പേരും വോട്ട് ചെയ്യാറുണ്ട്. അതായത് 12% പട്ടേലുമാർ. ഇതിൽ 70% വോട്ടുകൾ 2012 ൽ BJP ക്കാണ് ലഭിച്ചത്, അതായത് 12 ന്റെ 8.4%. ഈ 8.4% ത്തിന്റെ 20% ഇത്തവണ മാറ്റി വോട്ട് ചെയ്താൽ 6.7% ആകും ബിജെപിക്ക്. അതായത് 12 ൽ 6.7, കോൺഗ്രസ്സിന് 15% പട്ടേൽ വോട്ട് 2012 ൽ ലഭിച്ചിരുന്നു(1.8%). 15% പട്ടേൽ വോട്ടുകൾ കേശുഭായ് പട്ടേലിന്റെ GPPക്കും ലഭിച്ചിരുന്നു. അതായത് പോൾ ചെയ്ത 12% പട്ടേൽ വോട്ടിന്റെ 1.8%.
ഇത്തവണ ഈ 1.8% വിഘടിച്ചു പോകും. ല്യൂവ പട്ടേലുകാരനായ കേശുഭായുടെ പാർട്ടി പിന്നീട് ബിജെപിയിൽ ലയിച്ചിരുന്നു. ല്യൂവ പട്ടേലുകൾ പട്ടീദാർ സമിതിയുമായി അത്രകണ്ട് അടുപ്പമുള്ളവരല്ല, അതിനാൽ ഈ 15% ത്തിലെ 10% വും ബിജെപിക്കാകുമെന്ന് കരുതുന്നു, അതായത് 1.8% ത്തിലെ 1.2%. കോൺഗ്രസ്സിന് 0.6% വും. അതുകൊണ്ടിത്തവണ മിക്കവാറും കോൺഗ്രസ്സിന് ലഭിക്കുന്ന പട്ടേൽ വോട്ടുകൾ 4% ആകും (12 ൽ 4.0-4.1). ബിജെപിക്ക് – 7.7-7.8, മറ്റുള്ളവർക്ക് 0.2-03% ഉം ലഭിക്കുമെന്ന് കരുതുന്നു. ഫലത്തിൽ ബിജെപിക്കുണ്ടായേക്കാവുന്ന പട്ടേൽ വോട്ടുകളിലെ നഷ്ടം 12-13%. അതിനെ 12ൽ 1% നഷ്ടമെന്നു പറയാം.
സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഹാർദിക്-കോൺഗ്രസ്സ് സഖ്യം ബിജെപിക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നത്. എന്നാൽ 2015 ലെ തീവ്രത പാട്ടീദാർ അനാമത് ആന്ദോളൻ സമിതി എന്ന സംഘടനക്കിപ്പോഴില്ലാത്തതും, സംഘടനക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും, ഇവർക്ക് സ്ഥാനാർത്ഥിത്വം നൽകിയ മണ്ഡലങ്ങളിലെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്വങ്ങൾക്കുള്ള ദേഷ്യവും, സിഡി വിവാദവും ഹാർദിക്കിന് വലിയ തോതിൽ ബിജെപിക്കെതിരെ വോട്ടുചോർച്ചയുണ്ടാക്കാനാകില്ലെന്നൊരു വിലയിരുത്തലാണുള്ളത്.
കോൺഗ്രസ് വിശ്വാസമർപ്പിക്കുന്ന മറ്റൊരു നേതാവ് ജിഗ്നേഷ് മേവാനിയാണ് . 2012 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 13 ദളിത് സംവരണ സീറ്റുകളിൽ 10 എണ്ണം BJP ക്കായിരുന്നു. ജിഗ്നേഷ് മേവാനിയുമായുള്ള കോൺഗ്രസ്സ് ഉണ്ടാക്കിയ സഖ്യത്തിലൂടെ ഇത്തവണ ഇതിൽ കുറവുണ്ടാകുമെന്നാണ് അനുമാനം. എന്നാൽ 27 ആദിവാസി സംവരണ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകൾ ഇത്തവണ വർദ്ധിപ്പിക്കാനാകുമെന്ന് പാർട്ടി കരുതുന്നു. ആദിവാസികൾക്കിടയിലുള്ള ആർ.എസ്.എസ് അനുബന്ധ സംഘടനകളുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേ സമയം അൽപേഷ് താക്കൂറിലൂടെ കോൺഗ്രസ്സ് ലക്ഷ്യം വെക്കുന്ന ഒബിസി വോട്ട് ബാങ്ക് അവരെ വലിയ തോതിൽ സഹായിക്കുന്നില്ലെന്നതാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. 146 ഉപജാതികളുള്ള, ജനസംഖ്യയുടെ 37% വരുന്ന ഒബിസി വിഭാഗത്തിലെ താക്കൂർ, ക്ഷത്രിയ വിഭാഗങ്ങൾ മാത്രമാണ് ഇതുവഴി കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ സാധ്യതയുള്ളത്. മറ്റു വിഭാഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും മോദി തങ്ങളിൽ നിന്നും ഉയർന്നുവന്ന നേതാവാണെന്ന ശക്തമായ ചിന്ത വെച്ചു പുലർത്തുന്നവരാണ്. അല്പേഷ് താക്കൂറിന്റെ ആളുകൾ മത്സരിക്കുന്നതിൽ നാലെണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് . ഇവിടെ കോൺഗ്രസിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട് . മാത്രമല്ല അല്പേഷിന്റെ ആളുകൾ മത്സരിക്കുന്ന സീറ്റുകളിൽ പ്രചാരണങ്ങളിൽ കോൺഗ്രസിന്റെ അലംഭാവം പ്രകടമാണു താനും .
എന്തായാലും ഹാർദിക് – അൽപ്പേഷ് – ജിഗ്നേഷ് ത്രയത്തിന്റെ പിന്തുണ കൊണ്ട് കൊണ്ട് അത്ഭുതങ്ങൾ സാദ്ധ്യമാക്കാമെന്ന വിശ്വാസം കോൺഗ്രസിനു പോലുമില്ലെന്നതാണ് നിലവിലെ അവസ്ഥ
ഭാഗം 1 സിംഹഭൂമിയിൽ ആര്
ഭാഗം 2 സിംഹഭൂമിയിൽ ആര് – ഭാഗം 2