കൊച്ചി : സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ദ്ധനയെന്ന് കണക്കുകള്‍. ഈ വര്‍ഷം സെപ്തംബര്‍ വരെ 13582 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണെന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്നതാണ് പോലീസ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ട്. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 2581 കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2016ല്‍ ആകെ കേസുകളുടെ എണ്ണം 2881 മാത്രമായിരുന്നുവെന്നിരിക്കെ 2017ലെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ പഴയ കണക്കുകളെ കടത്തിവെട്ടാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. ബാലപീഡനം, ലൈംഗികാവശ്യങ്ങള്‍ക്കുള്ള വില്പന തുടങ്ങിയവയില്‍ വലിയ വര്‍ദ്ധനവാണ് വന്നിട്ടുള്ളതെന്ന് രേഖകള്‍ കാണിക്കുന്നത്.
അടുത്തിടെ കുട്ടികളെ ലൈംഗികാവശ്യങ്ങള്ക്കെത്തിച്ചു നല്കുന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളെപ്പറ്റി വാര്‍ത്തകളും പുറത്ത് വന്നിരുന്നു.സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഒരുതരത്തിലുള്ള പിന്നോട്ട് പോക്കും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല.
ഈ വര്‍ഷം സെപ്തംബര്‍ മാസം വരെ പതിനോരായിരത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ലേതിനേക്കാള്‍ 4000 കേസുകള്‍ മാത്രം കുറവ്. വര്‍ഷാവസാന റിപ്പോര്‍ട്ടില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സാരം.
ഇതിനിടെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ 497 കേസുകളും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2629 കേസുകളും അധികമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. മാത്രമല്ല പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നത് നീണ്ട് പോകുന്ന അവസ്ഥയും നിലനില്‍ക്കുന്നുമുണ്ട്