മക്ക: ഉംറ തീർത്ഥാടകർക്ക് സൗദിയുടെ മറ്റ് നഗരങ്ങൾ സന്ദർശിക്കാനുള്ള അനുമതി ഉടനുണ്ടാവുമെന്ന് അധികൃതർ. ആദ്യ ഘട്ടത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് മക്ക പ്രവിശ്യ ടൂറിസം ദേശീയ പൈതൃക വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽഅംരി അറിയിച്ചു.
നിശ്ചിത മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി സൗദിയിലെ ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിദേശ ടുറിസ്റ്റുകൾക്ക് വിസ അനുവദിക്കുന്നത്. വിനോദ സഞ്ചാര, ചരിത്ര, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഉംറ തീർഥാടകർക്ക് അവസരമൊരുക്കുന്ന ഉംറ പ്ലസ് പദ്ധതി കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം വിദേശങ്ങളിൽ നിന്ന് 67 ലക്ഷം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയിരുന്നു. ഉംറ പ്ലസ് പദ്ധതി കൂടുതൽ വ്യാപകമാക്കുന്നതിനാണ് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ആഗ്രഹിക്കുന്നത്. ഉംറ സർവീസ് കമ്പനികൾക്കു പുറമെ ടൂർ ഓപ്പറേറ്റർമാരെ കൂടി ഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്തും.
ഇതുവഴി ഉംറ പ്ലസ് പദ്ധതി നടപ്പാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും കമ്പനികൾക്കും തീർഥാടകർക്കും കൂടുതൽ എളുപ്പമാകും. ഉംറ തീർഥാടകർ, ബിസിനസ് വിസയിൽ സൗദി അറേബ്യ സന്ദർശിക്കുന്ന മുസ്ലീങ്ങൾ, സർക്കാർ അതിഥികളായ മുസ്ലീങ്ങൾ, ട്രാൻസിറ്റ് യാത്രക്കാരായ മുസ്ലീങ്ങൾ എന്നീ നാലു വിഭാഗങ്ങളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മറ്റു വിസകളെ അപേക്ഷിച്ച് ടൂറിസ്റ്റ് വിസക്ക് ഫീസ് കുറവായിരിക്കുമെന്നാണ് സൂചന.