മുംബൈ: ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് അണ്ടർ 19 ലോകകപ്പ് വിജയമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. പ്രതിഭാശാലികളായ യുവതാരങ്ങൾ ഇനിയുമേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിൽ നിന്നും മടങ്ങിയെത്തിയശേഷം മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ദ്രാവിഡ്.
ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടി മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോച്ച് രാഹുൽ ദ്രാവിഡ് താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി. കഴിഞ്ഞ 14-16 മാസങ്ങളായി താരങ്ങൾ നടത്തിയ കഠിനാദ്ധ്വാനവും സഹിച്ച ത്യാഗവും വളരെ വലുതാണ്. അവർക്ക് അർഹിച്ച വിജയം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
15 കളിക്കാരും പ്രതിഭാശാലികളാണ്. ഭാവിയിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിവുള്ളവരാണ് ഇവർ. മികച്ച സപ്പോർട്ട് സ്റ്റാഫിനെ ലഭിച്ചത് ടീമിന് ഏറെ ഗുണം ചെയ്തു. ബിസിസിഐയുടെ ആസൂത്രണവും സെലക്ടർമാരുടെ തെരഞ്ഞെടുപ്പും മികച്ചതായിരുന്നു. ഇവയെല്ലാം ചേർന്നുള്ള വിജയമായിരുന്നു ഇന്ത്യൻ ടീം നേടിയത് എന്നും ദ്രാവിഡ് പറഞ്ഞു.
പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് താനെന്ന് ക്യാപ്റ്റൻ പ്രിഥ്വി ഷാ പറഞ്ഞു. എല്ലാ കളിക്കാരും ഒരുപോലെ മികവ് പുലർത്തിയെന്നും രാഹുൽ ദ്രാവിഡിന്‍റെ സഹായം ഏറെ ഗുണം ചെയ്തെന്നും പ്രിഥ്വി ഷാ പറഞ്ഞു.
സപ്പോർട്ട് സ്റ്റാഫിന്‍റെ പിന്തുണ ടീമിനെ ഏറെ സഹായിച്ചെന്ന് ക്യാപ്റ്റനും ആവർത്തിച്ചു.
അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കളിച്ച ഇന്ത്യ, കലാശപ്പോരാട്ടത്തിൽ ഓസ്‍ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് കപ്പ് സ്വന്തമാക്കിയത്.