ന്യൂഡല്‍ഹി : വിരാട് കൊഹ്ലിയെ വെല്ലുവിളിച്ച പാകിസ്ഥാൻ കോച്ച് മിക്കി ആർതറിനോട് ക്രിക്കറ്റ് പ്രേമികൾക്ക് പറയാനുള്ളത് ഇത്രമാത്രം.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ സ്ഥാനം, അത് മറക്കരുത്.
പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും പാകിസ്ഥാനില്‍ ഒരു സെഞ്ച്വറി നേടുക എന്നത് കൊഹ്‌ലിയ്‌ക്ക് എളുപ്പമാവില്ലെന്ന് പറഞ്ഞാണ് പാക് കോച്ച് മിക്കി ആര്‍തര്‍ കൊഹ്ലിയെ വെല്ലുവിളിച്ചത്.
കോലി മികച്ച കളിക്കാരനാണ്. ഓരോ ടീമിനെതിരെയും കോലി സെഞ്ചുറിയടിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. കോലിയുടെ ബാറ്റിങ് കാണാന്‍ എനിക്കിഷ്ടവുമാണ്. പക്ഷേ പാകിസ്ഥാനിൽ സെഞ്ച്വറി നേടാൻ അത്ര പെട്ടെന്ന് കൊഹ്ലിക്ക് സാധിക്കില്ല.ഞങ്ങളുടെ ബൗളർമാർ അത്ര പെട്ടെന്ന് അത് അനുവദിക്കുമെന്ന് തോന്നുന്നില്ലായെന്നായിരുന്നു ആർതറിന്റെ പ്രസ്താവന.
എന്നാൽ കൊഹ്ലിയെ വേണ്ട പോലെ അറിയാതെയാണ് ആർതറിന്റെ വെല്ലുവിളിയെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായം.
കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരനാണ് കൊഹ്ലി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിലൂടെയാണ് ഈ അപൂര്‍വ്വ റെക്കോര്‍ഡ് കൊഹ്‌ലിയെ തേടിയെത്തിയത്.
ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാനില്‍ മാത്രമാണ് കൊഹ്‌ലിയ്‌ക്ക് സെഞ്ച്വറിയില്ലാത്തത്. അതിനുകാരണം ആ രാജ്യത്ത് ഇതുവരെ ഒരു മത്സരത്തിലും കൊഹ്‌ലി കളിച്ചിട്ടില്ല എന്നത് മാത്രമാണെന്നും ക്രിക്കറ്റ് പ്രേമികൾ ആർതറിനെ ഓർമ്മിപ്പിക്കുന്നു