കേപ്ടൗണ്‍: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിന്‍റെ റെക്കോഡ് തകർക്കുമോ എന്ന ചോദ്യം ഉയർന്നിട്ട് ഏറെ നാളായി. വ്യത്യസ്ത സാഹചര്യത്തിൽ കളിച്ചതിനാൽ റെക്കോഡുകൾ ഇരു താരങ്ങളുടേയും പ്രതിഭയുടെ അളവ് കോലല്ല എന്ന് പറയുന്നവരാണ് ഏറെയും. എന്നാൽ ഇന്ന് 34-ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ കോഹ്‌ലി സച്ചിനെ മറികടന്നു. ഉജ്ജ്വ പ്രകടനം കാഴ്ചവച്ച കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിന്‍റെ ട്വീറ്റും വന്നുകഴിഞ്ഞു.
പിച്ചിന്‍റെ നാല് പാടും അനായാസം ഷോട്ടുകൾ പായിക്കുന്ന വിരാട് കോഹ്‌ലി ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ്. ലോകത്തെ ഏത് പിച്ചിലായാലും പേസിനേയും സ്പിന്നിനേയും കാര്യക്ഷമമായി നേരിടാനും റൺ നേടാനുമുള്ള കഴിവും ആക്രമണോത്സുകതയും ഫിറ്റ്നസ്സും കോഹ്‌ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
കോഹ്‌ലിക്കു മുന്നിൽ റെക്കോഡുകൾ ഒന്നൊന്നായി തകരാൻ തുടങ്ങിയതോടെയാണ് സച്ചിനുമായുള്ള താരതമ്യങ്ങൾ ഉയർന്നു തുടങ്ങിയത്.
ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്‍റെ 205-ാം ഏകദിനത്തിൽ, 197-ാം ഇന്നിംഗ്സിൽ 34-ാം സെഞ്ച്വറി നേടിയപ്പോൾ ഇന്നിംഗ്സുകളുടെ എണ്ണത്തിൽ സച്ചിനെ പിന്നിലാക്കി കോഹ്‌ലി. സച്ചിന്‍ തന്‍റെ 298-ാം ഇന്നിംഗ്സിലായിരുന്നു 34-ാം സെഞ്ച്വറി നേടിയത്.
നിലവിൽ 205 ഏകദിനങ്ങളിൽ നിന്നും 34 സെഞ്ച്വറികളുടേയും 45 അർദ്ധസെഞ്ച്വറികളുടേയും പിൻബലത്തിൽ 57 ശരാശരിയിൽ 9348 റൺസ് 29 കാരനായ കോഹ്‌ലി നേടിക്കഴിഞ്ഞു. ഉയർന്ന സ്കോർ 183 റൺസ്. ഏകദിനത്തിൽ 49 സെഞ്ച്വറികളും 96 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 18426 റൺസാണ് സച്ചിന്‍റെ സമ്പാദ്യം. ഉയർന്ന സ്കോർ 200 നോട്ടൗട്ട്.
ഇന്ന് ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ സാഹചര്യമാണ് എന്നും സച്ചിന്‍റെ കാലത്തെ പോലെ ഉജ്ജ്വലരായ ബൗളർമാർ ഇപ്പോഴില്ല എന്നതും വസ്തുതയാണ്. ഉജ്ജ്വലായ ബൗളർമാരെ അനായാസം നേരിട്ട് ഇന്ത്യയുടെ പ്രതീക്ഷ ഒന്നര പതിറ്റാണ്ടിലേറെ ചുമലിലേറ്റിയ സച്ചിൻ ലോകത്തിന് മാതൃകയാണ്.
ഇന്ന് നാം കാണുന്ന താരങ്ങളെ കളത്തിലേക്ക് ആകർഷിച്ച ഘടകവും സച്ചിൻ തന്നെയാണ്. അക്കാലത്തെ ഓസ്ട്രേലിയയുടേയും ദക്ഷിണാഫ്രിക്കയുടേയും വെസ്റ്റ്ഇന്‍ഡീസിന്‍റേയും ശ്രീലങ്കയുടേയുമൊക്കെ നിഴൽ മാത്രമാണ് ഇന്നത്തെ ബൗളിംഗ് ആക്രമണം എന്നും വ്യക്തമാണ്.
കൂടാതെ, ഇന്നത്തെ കളി നിയമങ്ങൾ ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അനുകൂലമാണെന്നതും വാസ്തവമാണ്. എങ്കിലും, റൺവേട്ടയിൽ കോഹ്‌ലി നടത്തുന്ന മുന്നേറ്റം എടുത്തുപറയാതെ വയ്യ.