മുംബൈ : ഒടുവിൽ ക്രിക്കറ്റിലെ ദൈവം അവരുടെ സങ്കടം കണ്ടു. അന്ധരായ ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ തന്നെ മുന്നിട്ടിറങ്ങി.
അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷനായ ‘ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദ ബ്ലൈൻഡ് ഇൻ ഇന്ത്യ’ യ്‌ക്ക് അംഗീകാരം നൽകി അവരെ ബിസിസിഐയുടെ പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരണമെന്ന് ബിസിസിഐ യോട് സച്ചിൻ ആവശ്യപ്പെട്ടു.
ബിസിസിഐ അധ്യക്ഷനായ വിനോദ് റായിക്ക് എഴുതിയ കത്തിലാണ് സച്ചിൻ ഈ ആവശ്യം ഉന്നയിച്ചത്.
അടുത്തിടെ നടന്ന കാഴ്ചപരിമിതരുടെ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയത് പാകിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപ്പിച്ചാണെന്നും,കാഴ്ചപരിമിതരുടെ ലോകകപ്പിൽ തുടർച്ചയായ നാലാം കിരീടമാണ് ഇന്ത്യ നേടുന്നതെന്നും സച്ചിൻ കത്തിൽ വ്യക്തമാക്കി.
ഒട്ടേറെ തടസ്സങ്ങൾ മറികടന്ന് ഒറ്റക്കെട്ടായി പോരാടിയാണ് അവർ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. അവരുടെ വിജയം മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതും മനുഷ്യന്റെ അതിരുകളില്ലാത്ത സാധ്യതകളെ നമുക്കു പരിചയപ്പെടുത്തുന്നതുമാണെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ഇവരുടെ സംഘടനയ്‌ക്ക് അംഗീകാരം നൽകി കാഴ്ചപരിമിത താരങ്ങളെ പെൻഷൻ പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നാണ് സച്ചിൻ ആവശ്യപ്പെട്ടിരിക്കുന്നത്