സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ആറാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഇതോടെ പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. അവസാന ഏകദിനത്തിൽ 205 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.5 ഓവർ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നായകൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 129 റൺസെടുത്ത കോഹ്‍ലിയും 34 റൺസെടുത്ത് അജിൻക്യ രഹാനെയും പുറത്താകാതെ നിന്നു. പരമ്പരയിൽ മൂന്നാം സെഞ്ചുറി നേടിയ കോഹ്‍ലി കരിയറിലെ മുപ്പത്തിയഞ്ചാം സെഞ്ചുറിയാണ് നേടിയത്.
രോഹിത് ശർമ്മയുടെയും ശിഖർ ധവാന്‍റെയും വിക്കറ്റാണ് ഇന്ത്യക്ക നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 204 റൺസിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് നേടിയ ഷാർദൂൽ ഠാക്കൂറാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കോഹ്‍ലി തന്നെയാണ് മാൻ ഓഫ്ദ മാച്ചും സീരീസും.