തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാരിന് കൂടുതൽ ബാധ്യതയുണ്ടാക്കാനൊരുങ്ങി മുഖ്യമന്ത്രി. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴി സർക്കാരിനെ പുകഴ്ത്താൻ പ്രത്യേക സംഘത്തെ നിയമിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
കരാറടിസ്ഥാനത്തിൽ 25 പേർ അടങ്ങുന്ന സംഘത്തെയാണ് സർക്കാർ നിയോഗിക്കുന്നത്. ഇതിന്റെ തലവന് മാസം ഒന്നേകാൽ ലക്ഷം രൂപയാണ് ശമ്പളം. ലീഡർക്ക് പുറമെ 75,000 രൂപ ശമ്പളമുള്ള 4 കണ്ടന്റ് മാനേജർമാർ, 25,000 രൂപ ശമ്പളമുള്ള 6 കണ്ടന്റ് ഡെവലപ്പർമാർ, അരലക്ഷം രൂപ ശമ്പളമുള്ള 2 ഡേറ്റാ അനലിസ്റ്റുകൾ, 25,000 രൂപ ശമ്പളമുള്ള 3 കണ്ടന്റ് അസിസ്റ്റന്റ് മാരും സംഘത്തിലുണ്ടാകും.
ഇത് കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ഓഡിയോ, വിഡിയോ, എഴുത്തുകൾ, തുടങ്ങിയവ ശേഖരിച്ച് മറിച്ചു വിൽക്കുന്ന കമ്പനികൾക്ക് 10 ലക്ഷം രൂപ നൽകി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇങ്ങനെ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ നിർമ്മിക്കുന്ന സോഷ്യൽ മീഡിയ സെല്ലിന് മാസം 41 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
നിലവിൽ സർക്കാരിന്റെ അറിയിപ്പുകൾ കൈമാറാനും മറ്റുമായി മുഖ്യമന്ത്രിയ്ക്ക് പ്രത്യേക സോഷ്യൽ മീഡിയ സംഘവും മന്ത്രിമാർക്ക് പിആർഒ മാരും പ്രവർത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സർക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തുന്നതിന് ലക്ഷങ്ങൾ ചിലവിൽ ടിവി പരിപാടിയും നടത്തുന്നുണ്ട്.
ഇതിനെല്ലാം പുറമെയാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി സർക്കാരിനെ പുകഴ്ത്താൻ പിആർഡിയുടെ കീഴിൽ പുതിയ സംഘത്തെ നിയോഗിക്കുന്നത്.
സർക്കാരിനെ പുകഴ്ത്താനുള്ള പുതിയ സംഘം ഉടൻ തന്നെ പ്രവർത്തനമാരംഭിക്കും. പാർട്ടിയുടെ സൈബർ പോരാളികളും ഫെയ്സ്ബുക്കിലെ ന്യായീകരണ തൊഴിലാളികളും കരാർ നിയമനം തരപ്പെടുത്താൻ രംഗത്തിറങ്ങിക്കഴിഞ്ഞു.
നേരത്തെ, സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫേസ്ബുക്ക് , വാട്സാപ്പ് വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42 ലക്ഷം രൂപ നൽകിയത് വിവാദമായിരുന്നു.
അന്ന് കരാർ നൽകിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് മിർഷാദിന് ഷെയറുള്ള കമ്പനിക്കായിരുന്നു എന്നത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.