തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്ടർമാർ എഴുതി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ഏതെങ്കിലും ഡോക്ടർ ലീവ് എടുത്താൽ പകരം സംവിധാനം ഒരുക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ പരാതി പരിഹാര സമിതി രൂപീകരിക്കാനും തീരുമാനമായി
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും.
ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും.
ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും .
അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണത്താൽ സസ്പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്കിയാല് നടപടി ഒഴിവാക്കാനും തീരുമാനമായി.