മുംബൈ: മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ പ്രശ്നം നായകൻ രോഹിത് ശർമ്മ താളം കണ്ടെത്താത്തതായിരുന്നു. ഒടുവിൽ റോയൽ ചലഞ്ചേഴ്സിനെതിരെ രോഹിത് കത്തിക്കയറി. 6 റൺസിനാണ് രോഹിത്തിന് സെഞ്ച്വറി നഷ്ടമായത്. 52 പന്തിൽ 94 റൺസുമായാണ് രോഹിത് ഗ്യാലറിയിലേക്ക് മടങ്ങിയത്.
കളി തുടങ്ങി ആദ്യ രണ്ട് പന്തിൽ ഉമേഷ് യാദവ് മുംബൈയ്‌ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. പിന്നീട് ക്രീസിലെത്തിയ രോഹിത് എവിൻ ലൂയിസിനൊപ്പം പതിയെ മുന്നേറി. ഒരു വശത്ത് ലൂയിസ് വെടിക്കെട്ട് തീർത്തപ്പോൾ പിന്തുണയുമായി രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചു. 42 പന്തിൽ 65 റൺസുമായി ലൂയിസ് പുറത്തായി.
പതിയെത്തുടങ്ങിയ രോഹിത് പിന്നീട് വെടിക്കെട്ട് തീർത്തു. അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് ഉയർത്താൻ സാധിക്കുന്നില്ല എന്ന പേരുദോഷം ഇത്തവണ രോഹിത്തും സംഘവും മാറ്റി. നായകൻ മുന്നിൽ നിന്ന് നയിച്ചതോടെ 213 റൺസ് എന്ന കൂറ്റൻ സ്കോറിലേക്ക് മുംബൈ എത്തി.
5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.














