തിരുവനന്തപുരം ; ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് തലയെടുപ്പോടെ നടന്നടുത്തു ഏകഛത്രാധിപതി തെച്ചിക്കോട്ട് രാമചന്ദ്രൻ.
തിരുവനന്തപുരത്ത് ആദ്യമായെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പദ്മനാഭ പ്രിയ പട്ടം നൽകി ആദരിച്ചു.ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ നാട്ടാനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ.
ആനപ്രേമികൾ ഓർക്കാനിഷ്ടപ്പെടാത്ത ഒരു ഭൂതകാലമുണ്ട് ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്. വിലക്കുകൾക്ക് ശേഷമുള്ള രണ്ടാം വരവിലും തരംഗമാകുന്ന പേരാമംഗലത്തിന്റെ തലയെടുപ്പിന് അനന്തപുരിയുടെ ആദരവായിട്ടാണ് പദ്മനാഭപ്രിയ പട്ടം നൽകിയത്.
പദ്മനാഭനെ തൊഴുതു വണങ്ങിയിറങ്ങിയ രാമന്റെ മുന്നിലേക്ക് പഴവും പലഹാരങ്ങളുമായി ആരാധകരുമെത്തി.തൃശൂർ പൂരത്തിന്റെ വരവറിയിക്കുന്ന പൂരപ്രേമികളുടെ മാസ് ഹീറോയുടെ ചിത്രങ്ങൾ പകർത്താനും തിരക്കോട് തിരക്ക്.
കുളിച്ചൊരുങ്ങി പോസ് ചെയ്ത് രാമനും സഹകരിച്ചു.ആൾക്കൂട്ടം കാണുമ്പോഴുള്ള പഴയ കുറുമ്പുകൾ രാമനിപ്പോൾ കാട്ടാറില്ലെന്ന് ചട്ടക്കാരും സാക്ഷ്യപ്പെടുത്തി.
തിരിച്ചുവരവിന്റെ തിരക്കിലാണ് രാമചന്ദ്രൻ. പൂരപ്പറമ്പുകളും, ആനപ്രേമികളും കാത്തിരിക്കുമ്പോൾ ആ തിരക്ക് ഉടനെയൊന്നും അവസാനിക്കുകയുമില്ല.