കാസർഗോഡ് : ജില്ലയുടെ ഉത്തരമേഖലയായ തുളുനാട്ടിലും കര്‍ണ്ണാടകയിലും കണ്ടുവരുന്ന പ്രത്യേക ആഘോഷമാണ് അഷ്ടപവിത്ര നാഗ മണ്ഡലോത്സവം. നാഗരാജാവിനെയും നാഗകന്യകയെയും പ്രത്യേക ചടങ്ങുകളോടെ ആരാധിക്കുന്ന രീതിയാണിത്. സമൂഹ നന്മയും രോഗശാന്തിയുമെല്ലാം ഇതിലൂടെ കൈവരുമെന്നാണ് തുളുജനതയുടെ വിശ്വാസം.
വിവിധ ആയുര്‍വ്വേദ ഔഷധക്കൂട്ടുകളുടെ പൊടികള്‍, അടയ്‌ക്കയുടെ പൂവ്, തെങ്ങിന്‍ പൂക്കുല തുടങ്ങിയവ ഉപയോഗിച്ചാണ് നാഗാരാധനയ്‌ക്കായുള്ള കളം തയ്യാറാക്കുന്നത്. കളം പൂര്‍ത്തിയാകുന്നതോടെ വാദ്യമേളങ്ങള്‍ ആരംഭിക്കും. തുടർന്ന് പ്രത്യേക മന്ത്രോച്ചാരണങ്ങളോടെ നാഗരാജാവായ വ്യക്തി തെങ്ങിന്‍ പൂക്കുല മുഖത്ത് അര്‍പ്പിക്കുന്നു.. പിന്നീട് നാഗ കന്യകയും നാഗരാജാവും കളത്തിന് ചുറ്റും വലം വയ്‌ക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.
ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം നാഗാരാധനയ്‌ക്കായി നിര്‍മ്മിച്ച കളത്തിലെ ആയുര്‍വ്വേദ ഔഷധ പൊടികളും തെങ്ങിന്‍ പൂക്കുലയും ജനങ്ങള്‍ പ്രസാദമായി സ്വീകരിക്കുന്നു. ഇവ പ്രാര്‍ത്ഥനയോടെ ഭക്ഷിച്ചാല്‍ വിവിധ അസുഖങ്ങള്‍ ഭേദമാകുമെന്നാണ് തുളുജനതയുടെ വിശ്വാസം. പുരാതന കാലം മുതല്‍ തന്നെ ഭാരതത്തില്‍ നിലനിന്നിരുന്ന നാഗാരാധന പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഇപ്പോഴും വിവിധ മേഖലകളില്‍ ആചരിച്ചു വരികയാണ്.