റഷ്യയിൽ ലോകകപ്പിന് പന്തുരുളുമ്പോൾ ലയണൽ മെസിയും നെയ്മറും എതിരാളികളുടെ വലയിൽ നിറക്കുന്ന ഓരോ ഗോളും ലാറ്റിനമേരിക്കയിലെയും കരീബിയന്‍ ദ്വീപുകളിലെയും വിശന്നിരിക്കുന്ന ഓരോ കുരുന്നുകളുടെയും വയറു നിറക്കും. പ്രമുഖ ധനകാര്യ കമ്പനിയായ മാസ്റ്റർ കാർഡാണ് ഇത്തരത്തിലൊരു ക്യംപെയ്ന് തുടക്കമിടുന്നത്.
2018 ലെ റഷ്യന്‍ ലോകകപ്പിലെ സൂപ്പർ താരങ്ങളായ മെസിയും നെയ്മറും സ്കോർചെയ്യുന്ന ഓരോ ഗോളിനും 10000 ഭക്ഷണപൊതികളാണ് ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും പാവപ്പട്ട വിദ്യാർത്ഥികൾക്ക് സമ്മാനമായി ലഭിക്കുക. ഐക്യ രാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുമായി സഹകരിച്ചാണ് മാസ്റ്റർകാർഡ് ഇത്തരമൊരു ക്യാംപെയ്ന് തുടക്കം കുറിക്കുന്നത്.
ക്യാംപെയ്നിൽ പങ്കെടുക്കാന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കുട്ടികളിൽ പുഞ്ചിരി വിരിയിക്കാന്‍ ഇത്തരമൊരു പ്രവർത്തിയിലൂടെ സാധിക്കുമെന്നും ഇതിഹാസ താരം മെസ്സി പറഞ്ഞു.
കുട്ടികളെ സഹായിക്കാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷവാനാണെന്നായിരുന്നു നെയ്മറുടെ പ്രതികരണം. കുട്ടികൾക്ക് ഭക്ഷണവും കൂടുതൽ പ്രതീക്ഷകളും നൽകാന് നാം ബാധ്യസ്ഥരാണെന്നും ഒരുമിച്ചു നിന്നാൽ നമുക്ക് പട്ടിണിക്കെതിരെ പോരാടാന്‍ സാധിക്കുമെന്നും അദ്ധേഹം പ്രതികരിച്ചു.
#JUNTOSSMOS10 എന്ന ഹാഷ് ടാഗിലൂടെയാണ് ക്യാംപെയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. വെബ് സൈറ്റിലൂടെ പദ്ധതിക്കായി സംഭാവന ചെയ്യാനും അവസരമുണ്ട്.















