പ്രതിരോധങ്ങളെ മലർക്കെ പിളർക്കുന്ന കരുത്തുറ്റ നീക്കങ്ങളിലൂടെ ഈ ലോകകപ്പിലെ ഏറ്റവും ആക്രമണകാരിയായ താരം ആരെന്ന ചോദ്യത്തിന് ഉത്തരം നിരവധിയാണ്. മുന്നേറ്റത്തിലെ മൂർച്ചയുള്ള ആയുധമാവാൻ സാധ്യതയുള്ള ചില താരങ്ങളിലൂടെ.
ലയണൽ മെസ്സി:
ആരാധകപിന്തുണയിൽ മുൻപന്തിയിലുള്ള ലയണൽ മെസ്സിയായിരിക്കും ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഡീഗോ മറഡോണയ്ക്ക് ശേഷം അർജന്റീനിയൻ ജഴ്സിൽ ഏറെ തിളങ്ങിയ മെസ്സി തന്റെ നാലാം ലോകകപ്പിനാണ് റഷ്യയിലെത്തുന്നത്. ക്ലബ് ഫുട്ബോളിൽ എല്ലാ വലിയ നേട്ടങ്ങളും സ്വന്തമായുള്ള മെസ്സിക്ക് ഇന്ന് അന്യമായി നിൽക്കുന്നത് ലോകകപ്പ് മാത്രമാണ്. 30 കാരനായ മെസ്സി ഈ സീസണിൽ കളിച്ച 54 മത്സരങ്ങളിൽ 45 ഗോളുകൾ നേടുകയും 18 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ:
അഞ്ച് ബാലൻ ഡി ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ തലമുറയിലെ ഏറ്റവും കരുത്തനായ ഫോർവേഡാണ്. 2016ൽ പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ ക്രിസ്റ്റ്യാനോ ലോകകപ്പ് കിരീടവും സ്വപ്നം കാണുന്നു. സീസണിൽ 44 മത്സരങ്ങളിൽ അത്രയും തന്നെ ഗോളുകൾ നേടുകയും എട്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

നെയ്മർ ജൂനിയർ:
ബ്രസീലിയൻ ആക്രമണത്തിന്റെ കുന്തമുനയായ നെയ്മർ ജൂനിയർ ഈ സീസണിൽ പരിക്കേറ്റ് പുറത്താകുന്നതിന് മുൻപ് 30 മത്സരങ്ങളിൽ 28 ഗോളുകൾ നേടുകയും 17 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. പരിക്കിനുശേഷം മടങ്ങിയെത്തിയ പരിശീലന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സ്വന്തം നാട്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലിൽ ജർമ്മനിയിൽ നിന്നേറ്റ 1-7 ന്റെ നാണം കെട്ട തോൽവിയിൽ നിന്നും മുക്തി നേടാൻ ഇക്കുറി നെയ്മറുടെ പ്രകടനം നിർണായകമാവും.

ഹാരി കെയ്ൻ:
ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരികെയ്ൻ എന്ന 24 കാരനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഫോർവേഡ്. അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന ഹാരി കെയ്ൻ മികച്ച ഫോമിലാണ്. 2014-15 സീസണിൽ 21 ഗോളുകളും 2015-16 സീസണിൽ അത് 25 ആയും 2016-17ൽ അത് 29 ആയും ഉയർത്തിയ കെയ്ൻ ഈ സീസൺ അവസാനിപ്പിച്ചത് 30 ഗോളുമായാണ്.

റോബർട്ട് ലെവൻഡോസ്കി:
പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കിയാണ് ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു താരം. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും അപകടകാരിയായ ഫോർവേഡായിരിക്കും ലെവൻഡോസ്കിയെന്നാണ് വിലയിരുത്തൽ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 16 ഗോളുമായി ടോപ് സ്കോററായി. ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലെത്തിയ ശേഷം 126 മത്സരങ്ങളിൽ നിന്നും 106 ഗോൾ നേടി.

അന്റോണിയോ ഗ്രിസ്മാൻ:
ശക്തമായ ഫ്രഞ്ച് ആക്രമണനിരയുടെ കുന്തമുനയാണ് അന്റോണിയോ ഗ്രിസ്മാൻ. ഈ സീസണിൽ മികച്ച ഫോമിലുള്ള ഗ്രിസ്മാൻ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനുവേണ്ടി 32 മത്സരങ്ങളിൽ 19 ഗോളുകൾ നേടി. ഈ വർഷം കളിച്ച 4 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഗോൾ.

മുഹമ്മദ് സലാ:
ഈജിപ്റ്റിന്റെ മുഹമ്മദ് സലായുടെ ചടുലമായ നീക്കങ്ങളും ഉജ്ജ്വല ഫിനിഷിംഗും ലോകം കണ്ടതാണ്. ഈ സീസണിൽ ലിവർപൂളിന് വേണ്ടി 52 മത്സരങ്ങളിൽ 44 ഗോളുകളാണ് സലാ അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിലേറ്റ പരിക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും സലായ്ക്ക് കളിക്കാൻ കഴിയുമെന്ന വാർത്തയെത്തിയത് ആരാധകർക്ക് ആശ്വാസമായി.

തോമസ് മുള്ളർ:
ഗോളടിക്കുന്നതിലും ഗോളവസരം ഒരുക്കുന്നതിലും മിടുക്കനായ തോമസ് മുള്ളറുടെ സാന്നിധ്യം ജർമ്മനിക്ക് നൽകുന്ന കരുത്ത് ചെറുതല്ല. ചടുലമായ നീക്കത്തിലൂടെയും അളന്നുമുറിച്ച പാസുകളിലൂടെയും എതിർ ഗോൾമുഖത്ത് ഭീഷണി ഉയർത്തുന്നു. തോമസ് മുള്ളറുടെ സ്ഥിരതയും വേഗവും ഈ ലോകകപ്പിലെ പ്രധാനതാരങ്ങളിൽ ഒരാളാകാൻ അദ്ദേഹത്തെ സഹായിക്കും.
















