പാലക്കാട് : മുഖ്യമന്ത്രിക്കും , കൃഷി വകുപ്പ് മന്ത്രിക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ല കടക്കെണി മൂലം കർഷകൻ ആത്മഹത്യ ചെയ്തു . കാർഷികവായ്പ തിരിച്ചടക്കാത്തതിനെത്തുടർന്ന് ബാങ്ക് ജപ്തി നോടീസ് നൽകിയ വടക്കഞ്ചേരി പാളയം സ്വദേശി ചടയപ്പനാണ് കൃഷിയിടത്തിൽ തൂങ്ങി മരിച്ചത്.
മൂന്ന് വർഷം മുൻപ് നെൽകൃഷിക്കായി കാനറാ ബാങ്ക് വടക്കാഞ്ചേരി ശാഖയിൽ നിന്ന് ചടയപ്പൻ അൻപതിനായിരം രൂപ വായ്പ എടുത്തിരുന്നു . കൃഷി നശിച്ചതിനെ തുടർന്ന് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ല .ഇതിനിടെ അസുഖം ബാധിച്ച് ഇദ്ദേഹത്തിന്റെ ഒരുഭാഗം തളരുകയും ചെയ്തു , ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാർഷികകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല .
എഴുപത്തിയൊന്നായിരം രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് ഈ മാസം രണ്ടിനാണ് ബാങ്ക് ചടയപ്പന് ജപ്തി നോട്ടീസ് നൽകിയത് . കർഷകർക്കായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് കടക്കെണി മൂലം ഒരു കർഷകന്റെ ജീവൻ നഷ്ടപ്പെട്ടത് .സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു .