പോളണ്ടും കൊളംബിയയും സെനഗലും പിന്നെ ജപ്പനും. റഷ്യൻ ലോകകപ്പിലെ അവസാന ഗ്രൂപ്പായ എച്ചിൽ നിന്ന് ക്വാർട്ടർ ഉറപ്പിക്കുന്ന രണ്ട് ടീമുകൾ എതൊക്കെയെന്നറിയാൻ കാത്തിരുന്നേ മതിയാകു.
ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറും ബയേൺ മ്യൂണിക് താരവുമായ റോബർട്ട് ലവൻഡോവ്സ്കി പോളണ്ടിനെ നയിക്കാനിറങ്ങുന്നു. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ, ഏറ്റവും മികച്ച ഗോൾ സ്വന്തം പേരിൽ കുറിച്ച ജയിംസ് റോഡ്രിഗസ് കൊളംബിയയ്‌ക്കായും ലിവർപൂളിന്റെ മിന്നും താരം സാദിയോ മാനെ സെനഗലിനായും ബൂട്ടുകെട്ടും. മൂന്നു ടീമുകളുടെയും മുന്നേറ്റത്തിൽ നിർണായകമാകുക ഈ താരങ്ങളുടെ പ്രകടനമാകും.
യൂവേഫ ഇ ഗ്രൂപ്പിൽ പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ചാണ് പോളണ്ട് ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരത്തിൽ പോളണ്ട് നേടിയ 28 ഗോളിൽ പതിനാറും ലവൻഡോവ്സ്കിയുടെ വക.
കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ വരെയെത്തിയ കൊളംബിയയുടെ പോരാട്ടവീര്യം റഷ്യയിലും ആരാധകർ പ്രതീക്ഷിക്കുന്നു. ബ്രസീലിൽ വിസ്മയം സൃഷ്ടിച്ച താരോദയമായിരുന്നു റോഡ്രിഗസിന്റേതെങ്കിൽ ഇത്തവണ മധ്യനിരക്കാരനിൽ നിന്ന് മികച്ച പ്ലേ മേക്കറെ പ്രതീക്ഷിക്കുന്നു. മുന്നേറ്റത്തിന് ശക്തിപകരാൻ റഡാമൽ ഫാൽക്കാവോയുമുണ്ട്. മിഡ് ഫീൽഡിൽ കാർലോസ് സാഞ്ചസും ഡിഫൻസിൽ ഡേവിഡ്സൻ സാഞ്ചസും ഇറങ്ങുന്നു. ടീം എന്ന നിലയിൽ ഒത്തിണക്കത്തോടെ മുന്നേറാനായാൽ ബ്രസിലിലെ മുന്നേറ്റം റഷ്യയിലും ആവർത്തിക്കാം.
2002 ലോകകപ്പിൽ നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസിനെ അട്ടിമറിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച സെനഗൽ രണ്ടാം ലോകകപ്പിലും അത്ഭുതങ്ങൾ കരുതിവച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. സാദിയോ മാനെ നയിക്കുന്ന മുന്നേറ്റ നിര തന്നെയാണ് ആഫ്രിക്കൻ ടീമിന്റെ കരുത്ത്.
ഏഷ്യൻ യോഗ്യതാ റൗണ്ടിൽ കാഴ്ച വച്ച മികവ് റഷ്യയിൽ ആവർത്തിക്കാനായാൽ നോക്കൗട്ട് റൗണ്ടിൽ ജപ്പാന് പ്രതീക്ഷ വക്കാം എന്നാൽ ഗ്രൂപ്പ് എച്ചിലെ എതിരാളിൽ പോളണ്ടിന് എതിരെ മാത്രമാണ് ജപ്പാന് ഇതുവരെ ജയം നേടാനായിട്ടുള്ളു. യൂറോപ്യൻ ലീഗുകളിൽ കളിച്ചു പരിചയമുള്ള ഷിൻജി കഗാവയിലാണ് ടീമിന്റെ പ്രതീക്ഷ. ലസ്റ്റർസിറ്റിയിൽ കളിച്ച് പരിചയമുള്ള ഷിൻജി ഒക്കാസാക്കി മുന്നേറ്റ നിരയിലുണ്ട്.
ടീമുകളുടെ പ്രകടനത്തിൽ വലിയ അന്തരമില്ലെങ്കിലും പോളണ്ടിനും കൊളംബിയയ്‌ക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സെനഗലിന്റെ പ്രകടനമാകും ഇരു ടീമുകളുടേയും വിധി നിർണയിക്കുക.