മോസ്കോ: പെനാൽറ്റികൾ വിധിയെഴുതിയ മത്സരത്തിൽ ഓസിസിനെ 2-1ന് തോൽപ്പിച്ച് ഫ്രാൻസ്. ഇരു ടീമുകൾക്കും ഓരോ പെനാൽറ്റി വീതം ലഭിക്കുകയും അത് മുതലാക്കുകയും ചെയ്തു. അന്റോയിൻ ഗ്രിസ്മാനാണ് കളിയിലെ താരം.
58-ാം മിനിറ്റിൽ അന്‍റോയിൻ ഗ്രിസ്മാനിലൂടെ ഫ്രാൻസാണ് ആദ്യം ഗോളടിച്ചത്. ഗ്രിസ്മാനെ ബോക്സിൽ വീഴ്‍ത്തിയതിന് വീഡിയോ റിവ്യൂവിലെ ലഭിച്ച പെനാൽറ്റിയിലായിരുന്നു ഗോൾ. നാല് മിനിറ്റിനുള്ളിൽ ഓസ്‍ട്രേലിയ ഗോൾ മടക്കി. പെനാൽറ്റിയിലൂടെ ജെഡിനാക് ആണ് ഗോൾ നേടിയത്.
81-ാം മിനിറ്റിൽ പോൾ പോഗ്ബയുടെ ബൂട്ടിലൂടെ ഫ്രാൻസിന്റെ വിജയ ഗോൾ പിറന്നു.
ആദ്യ പത്ത് മിനിറ്റിൽ മാത്രമാണ് മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്താൻ ശക്തരായ ഫ്രാൻസിന് സാധിച്ചത്. ലക്ഷ്യബോധമില്ലാത്ത നീക്കങ്ങൾ നടത്തിയ മുൻചാമ്പ്യൻമാർക്ക് ഒരു അവസരം പോലും നേടിയെടുക്കാൻ സാധിച്ചില്ല. പ്രതിരോധത്തിലൂന്നിയ ഓസീസിന് ഫ്രഞ്ച് മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞുനിർത്താനുമായി.















